ജൊഹന്നാസ്ബർഗിൽ പരമ്പര കൈവിടാതിരിക്കാൻ ഇന്ത്യൻ യുവതാരങ്ങൾ ഇന്ന് ഗ്രൗണ്ടിലിറങ്ങും. ന്യൂ വാൻഡറേഴ്സ് സ്റ്റേഡിയത്തിൽ രാത്രി 8.30നാണ് ഇന്ത്യ – ദക്ഷിണാഫ്രിക്ക മൂന്നാം ടി20 മത്സരം. കഴിഞ്ഞ ഒമ്പത് വർഷമായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ ടി20 പരമ്പര കൈവിട്ടിട്ടില്ല. ദക്ഷിണാഫ്രിക്കയോട് അഞ്ച് വിക്കറ്റിനാണ് കഴിഞ്ഞ മത്സരത്തിൽ ഇന്ത്യൻ യുവനിര അടിയറവ് പറഞ്ഞത്. അതിനാൽ ജീവന്മരണ പോരാട്ടത്തിനാണ് സൂര്യകുമാറും സംഘവും ഇന്ന് ഇറങ്ങുന്നത്.
ഇന്ത്യയുടെ പ്രതീക്ഷ ക്യാപ്റ്റൻ സൂര്യകുമാർ യാദവിലും റിങ്കു സിംഗിലുമാണ്. രണ്ടുപേരും അർദ്ധസെഞ്ച്വറി നേടി കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ശുഭ്മാൻ ഗില്ലിന് പകരം ഋതുരാജ് ഗെയ്ക് വാദിനും കുൽദീപ് യാദവിന് പകരം രവി ബിഷ്‌ണോയിക്കും ടീമിൽ ഇടം ലഭിച്ചേക്കും. ഓസീസ് നിരയിൽ കോട്ട്‌സീയ്‌ക്കും മാർക്കോ ജാൻസണും വിശ്രമം അനുവദിക്കാൻ സാധ്യതയുണ്ട്. ജൊഹാനസ്ബർഗിൽ മഴയുണ്ടാവില്ലെന്നാണ് കാലാവസ്ഥ പ്രവചനം.
ഇന്ത്യ സാധ്യതാ ഇലവൻ: യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ / ഋതുരാജ് ഗെയ്ക്‌വാദ്, തിലക് വർമ, സൂര്യകുമാർ യാദവ്, റിങ്കു സിംഗ്, ജിതേഷ് ശർമ, രവീന്ദ്ര ജഡേജ, ദീപക് ചാഹർ, മുകേഷ് കുമാർ, കുൽദീപ് യാദവ് / രവി ബിഷ്ണോയ്, മുഹമ്മദ് സിറാജ്.