ന്യൂഡൽഹി: ഭോപ്പാലിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിനായുള്ള പരിശീലനത്തിനിടെ ഷൂട്ടർ പുഷ്‌പേന്ദറിന് പരിക്ക്. അപകടത്തിൽ ഇടതു തള്ളവിരൽ നഷ്ടമായ താരം ഇനി അംഗപരിമിത വിഭാഗത്തിൽ മത്സരിക്കേണ്ടി വരുമോ എന്ന പേടിയിലാണ്. ഡിസംബർ രണ്ടിന് ഫരീദാബാദിലെ ഷൂട്ടിംഗ് റേഞ്ചിൽ വച്ചാണ് താരത്തിന് അപകടം സംഭവിച്ചത്. എയർ പിസ്റ്റൾ സിലിണ്ടർ നിറയ്‌ക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്.
ഇടതു തള്ളവിരൽ പൂർണ്ണമായും തകർന്നതിനാൽ പഴയ പോലെ മത്സരിക്കാൻ സാധിക്കില്ലെന്ന് പുഷ്പേന്ദർ ദേശീയമാദ്ധ്യമത്തോട് വ്യക്തമാക്കി. മത്സരിച്ചാൽ പഴയത് പോലെയുള്ള മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ സാധിക്കുമോയെന്ന ആശങ്കയും താരത്തെ അലട്ടുന്നുണ്ട്. ആർ ആൻഡ് ആർ സൈനിക ആശുപത്രിയിൽ ശസ്ത്രക്രിയക്ക് ശേഷം വിശ്രമിക്കുകയാണ് അദ്ദേഹം. ഇന്ത്യൻ എയർഫോഴ്‌സിൽ കോർപ്പറലാണ് പുഷ്പേന്ദർ.
വലതു കൈ കൊണ്ടാണ് ഷൂട്ട് ചെയ്യുന്നതെങ്കിലും വെടിവയ്‌ക്കുമ്പോൾ പിസ്റ്റളിന്റെ ഗ്രിപ്പ് ക്രമീകരിക്കുന്നത് ഇടത് കൈകൊണ്ടാണ്. ഇടതുകൈ ഉപയോഗിച്ചാണ് എയർ പെല്ലറ്റുകൾ ലോഡുചെയ്യുന്നതും. അതിനാൽ തന്നെ ഷൂട്ടിംഗിൽ താരത്തിന്റെ ഇടത് കൈയ്‌ക്ക് വലിയ പങ്കുണ്ട്. ഇതാണ് ഇപ്പോൾ പുഷ്പേന്ദറിനെ അലട്ടുന്നത്. വിശ്രമത്തിന് ശേഷം വിദഗ്ധ പരിശോധനയ്‌ക്കായി ആശുപത്രിയിൽ എത്തിയാൽ മാത്രമേ താരത്തിന്റെ തള്ളവിരലിന്റെ അവസ്ഥ അറിയാൻ സാധിക്കൂ.















