രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം ഉറ്റു നോക്കിയ രണ്ട് രാജ്യങ്ങൾ തമ്മിൽ നടന്ന ആദ്യ യുദ്ധമാണ് 1971-ലെ ഇന്ത്യാ-പാക് യുദ്ധം. ഉപാധിയില്ലാതെ ഇന്ത്യക്ക് മുൻപിൽ പാകിസ്താൻ മുട്ടുമടക്കിയ ദിവസമാണ് ഡിസംബർ 16. ബംഗ്ലാദേശ് എന്ന പുതിയ രാജ്യത്തിന്റെ പിറവി കൂടിയാണ് 52 വർഷം മുൻപ് ഈ യുദ്ധത്തിലൂടെ നടന്നത്.
ബംഗ്ലാദേശിന്റെ സൃഷ്ടിക്ക് കാരണമായ ചരിത്രപരമായ യുദ്ധത്തിൽ വിജയിച്ച ഇന്ത്യൻ സൈനികർക്ക് ആദരം അർപ്പിച്ചുകൊണ്ടാണ് ഇന്ത്യ ഈ ദിനം ആഘോഷിക്കുന്നത്. ഇന്ത്യൻ സായുധ സേനയുടെ ധീരതയ അനുസ്മരിക്കുന്നതിനായി വിജയ് ദിവസ് എന്ന പേരിലാണ് ഇന്നേ ദിനം ആഘോഷിക്കപ്പെടുന്നത്. ഇന്ത്യക്ക് പുറമേ പാക്സ്താന്റെയും ബംഗ്ലാദേശിന്റെയും ചരിത്രത്തിലെ നിർണായക ദിനമായിരുന്നു 1971-ലെ യുദ്ധം. ഇന്ത്യയുടെ പിന്തുണയോടെയാണ് ബംഗ്ലാദേശ് എന്ന രാജ്യം നിലവിൽ വന്നത്. അതിൽ ഇന്ത്യ ഏറെ അഭിമാനിക്കുന്നുണ്ട്. പാകിസ്താൻ ഭരണകൂടത്തിനെതിരെ കിഴക്കൻ മേഖലയിൽ തുടങ്ങിയ പ്രക്ഷോഭമാണ് പിന്നീട് ഇന്ത്യാ-പാക് യുദ്ധത്തിലേക്ക് നയിച്ചത്.
ജനറൽ ജഗ്ജിത് സിംഗ് അറോറയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സേനയാണ് യുദ്ധത്തിൽ പാകിസ്താനെ നേരിട്ടത്. ഇന്ത്യയുടെ കരുത്തിന് പിന്നിൽ പിടിച്ച് നിൽക്കാൻ സാധിക്കാതെ പാക് സൈനിക മേധാവി ജനറൽ ആമിർ അബ്ദുല്ല ഖാൻ നിയാസിയും 93,000 സൈനികരുമാണ് യുദ്ധം നിർത്തിവെച്ച് ഇന്ത്യൻ സൈനികർക്ക് മുൻപിൽ കീഴടങ്ങിയത്.
1971 ഡിസംബർ മൂന്നിന് ഇന്ത്യയുടെ 11 എയർബേസുകളെ പാകിസ്താൻ ആക്രമിച്ചതോടെയാണ് യുദ്ധം ആരംഭിച്ചത്. ഇന്ത്യയുടെ കര-നാവിക-വ്യോമ സേനകൾ ആദ്യമായി ഒരുമിച്ച് പോരാടിയ യുദ്ധം കൂടിയാണ് ഇത്. യുദ്ധത്തിൽ പടിഞ്ഞാറൻ പാകിസ്താനിലെ 15,010 കിലോമീറ്റർ പ്രദേശം ഇന്ത്യൻ സേന പിടിച്ചെടുത്തു.
1971 ഡിസംബർ 3 മുതൽ 16-ന് ധാക്ക കീഴടങ്ങുന്നത് വരെ യുദ്ധം നീണ്ടുനിന്നു. ക്രൂരമായി പീഡിക്കപ്പെട്ട 90 ലക്ഷത്തോളം അഭയാർത്ഥികൾ യുദ്ധസമയത്തും യുദ്ധാനന്തരവും ഇന്ത്യയിലെത്തി. യുദ്ധത്തിൽ ബംഗ്ലാദേശിലെ 30 ലക്ഷം സാധാരണ ജനങ്ങൾ കൊല്ലപ്പെട്ടുവെന്നും ഏകദേശം 400 ഓളം സ്ത്രീകൾ പാകിസ്താൻ സൈനികരാൽ ബാലാത്സംഗം ചെയ്യപ്പെട്ടുവെന്നും കണക്കാക്കുന്നു
യുദ്ധക്കുറ്റങ്ങളിൽ മുഖ്യപ്രതിയും ജമാ അത്തെ ഇസ്ലാമിയുടെ തലവനായിരുന്ന ഗുലാം അസാമിന് 2013-ൽ ബംഗ്ലാദേശ് കോടതി വധശിക്ഷ വിധിച്ചു. ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ജനറൽ അലി അഹ്സൻ മുഹമ്മദ് മൊജാഹീദിന് അന്താരാഷ്‌ട്ര പ്രത്യേക ട്രിബ്യൂണൽ വധശിക്ഷ വിധിച്ചു.















