പത്തനംതിട്ട: മുഖ്യമന്ത്രിയുടെ നവകേരള സദസിൽ പങ്കെടുക്കില്ലെന്ന് മുസ്ലീം ജമാഅത്ത് കമ്മിറ്റി. ഇമാമം അടക്കമുള്ള പത്തനംതിട്ട ജമാഅത്ത് കമ്മിറ്റി പ്രതിനിധികളാണ് മുഖ്യമന്ത്രിയുടെ പ്രഭാത യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചത്. എന്നാൽ ജസ്റ്റിസ് ഫാത്തിമ ബീവിയുടെ സംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട ഭിന്നതയാണ് ഇതിന് പിന്നിലെ കാരണം. സംസ്‌കാര ചടങ്ങിൽ സർക്കാർ പ്രതിനിധികൾ പങ്കെടുക്കാത്തതിനെ ജമാ അത്ത് കമ്മിറ്റി വിമർശിച്ചിരുന്നു.
സ്വന്തം ജില്ലക്കാരിയായ ആരോഗ്യമന്ത്രി വീണാ ജോർജ് എത്തിയില്ലെന്നായിരുന്നു മുസ്ലിം ജമാഅത്ത് ഭാരവാഹികൾ പറഞ്ഞത്. സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ എത്താതിരുന്ന മന്ത്രി പൊതു സമൂഹത്തോട് മറുപടി പറയേണ്ടിവരുമെന്നും കമ്മിറ്റി പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. നവകേരള സദസ് നടക്കുന്നതിനാലാണ് മന്ത്രി പങ്കെടുക്കാതിരുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു ജസ്റ്റിസ് ഫാത്തിമബീവിയുടെ അന്ത്യം. സുപ്രീംകോടതിയിലെ ആദ്യ വനിത ജസ്റ്റിസായിരുന്നു ഫാത്തിമ ബീവി. തമിഴ്‌നാട് ഗവർണറും ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗവുമായി ചുമതല വഹിച്ചിട്ടുണ്ട്.