വയനാട്: വാകേരി കല്ലൂർകുന്നിൽ വീണ്ടും കടുവയുടെ ആക്രമണം. ഒരു പശുവിനെ കടുവ കടിച്ചുകൊന്നു. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. കലൂർകുന്ന് സ്വദേശി സന്തോഷിന്റെ പശുവിനെയാണ് കടുവകൊന്നത്. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
കടുവയെ പിടികൂടാനായി വനംവകുപ്പ് വ്യാപക തിരച്ചിൽ നടത്തുകയാണ്. ഇതിന്റെ ഭാഗമായി 20 അംഗങ്ങൾ അടങ്ങിയ ഒരു പ്രത്യേക ടീമും ചുമതലപ്പെടുത്തിയിട്ടുണ്ട്. മാരമല, ഒമ്പതേക്കർ, ഗാന്ധിനഗർ തുടങ്ങിയ മേഖലകളിലേക്കാണ് തിരച്ചിൽ വ്യാപിപ്പിച്ചിരിക്കുന്നത്. കടുവയെ പിടികൂടുന്നതിനായി വനം വകുപ്പ് പ്രദേശത്ത് കൂടും സ്ഥാപിച്ചിട്ടുണ്ട്.
ക്ഷീരകർഷകൻ പ്രജീഷിനെ കൊലപ്പെടുത്തിയതോടെ കടുവയെ വെടിവെച്ച് കൊല്ലാനുള്ള നിർദ്ദേശവും വനം വകുപ്പിന് ലഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ഒരാഴ്ചയായി ശക്തമായ തിരച്ചിൽ നടത്തിയിട്ടും കടുവയെ കണ്ടെത്താൻ വനം വകുപ്പിന് സാധിച്ചിട്ടില്ല. പിന്നാലെയാണ് വീണ്ടും കടുവയുടെ ആക്രമണം.