തൃശൂർ: 610 ഗ്രാം തൂക്കവുമായി ആറാം മാസത്തിൽ പിറന്ന കുഞ്ഞ് ചരിത്രം തിരുത്തി കുറിക്കുന്നു. തൃശൂർ ആമ്പല്ലൂർ സ്വദേശി രണ്ടുവയസുകാരനായ ശ്രേയസാണ് ഓർമശക്തി കൊണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിച്ചത്. ജീവനിൽ പ്രതീക്ഷ വേണ്ടെന്ന് ഡോക്ടർമാർ വിധി എഴുതിയെടുത്ത് നിന്നാണ് കുഞ്ഞ് മിടുക്കൻ റെക്കോർഡ് സ്വന്തമാക്കിയത്.
മാസം തികയാതെ ജനിച്ചതിൽ ശ്രേയസിന്റെ വികാസം പതുക്കെയായിരുന്നു. ഇതിന് പരിഹാരമായി കുഞ്ഞിനോട് എപ്പോഴും സംസാരിക്കണമെന്ന് ഡോക്ടർ നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് അമ്മ കാവ്യയും കുടുംബാംഗങ്ങളും എപ്പോഴും കുഞ്ഞിനോട് സംസാരിച്ചു കൊണ്ടിരുന്നു. അങ്ങനെ പറഞ്ഞു കൊടുത്ത അറിവുകളാണ് റെക്കോർഡിലേക്ക് നയിച്ചത്. ഒന്നും പ്രതീക്ഷിച്ചില്ലെങ്കിലും മിടുക്കൻ കുടുംബത്തിനും നാട്ടിനും സമ്മാനിച്ചത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ആയിരുന്നു.
14 ജില്ലകൾ, 7 ഭൂഖണ്ഡങ്ങൾ, 10 രാജ്യങ്ങളുടെ പതാകകൾ, പഴം- പച്ചക്കറി മുതൽ ഇംഗ്ലീഷ് അക്ഷരമാല വരെ ശ്രേയസിന് മനപാഠമാണ്. ഭാരതത്തിന്റെ രാഷ്‌ട്രപതിയേയും പ്രധാനമന്ത്രിയേയും ഈ മിടുക്കനറിയാം. കുഞ്ഞിനെ തിരിച്ചു കിട്ടില്ലെന്ന് പറഞ്ഞ സമയം ഉണ്ടായിരുന്നതായി അമ്മ കാവ്യ പറയുന്നു. റെക്കോർഡിന് അപേക്ഷിച്ചപ്പോൾ കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല. മോനോട് എപ്പോഴും എന്തെങ്കിലും പറഞ്ഞു കൊണ്ടിരിക്കാൻ ഡോക്ടർ നിർദ്ദേശിച്ചിരുന്നു. അങ്ങനെ പറഞ്ഞു കൊടുത്തതായിരുന്നു ഈ അറിവുകൾ. റെക്കോർഡ് നേടാൻ പ്രത്യേകിച്ച് ഒന്നും പഠിപ്പിട്ടില്ല. എല്ലാം അവൻ കേട്ട് പഠിക്കുന്നതാണ്. മകന്റെ വളർച്ചയേക്കാൾ വേറെ ഒരു റെക്കോർഡും തന്നെ സന്തോഷിപ്പിക്കുന്നില്ലന്നും, കാവ്യ കൂട്ടിചേർത്തു.