ഭോപ്പാൽ: മദ്ധ്യപ്രദേശ് നിയമസഭയിൽ നിന്നും ജവഹർ ലാൽ നെഹ്‌റുവിന്റെ ചിത്രം ഒഴിവാക്കി പകരം ബി.ആർ അംബേദ്ക്കറുടെ ചിത്രം സ്ഥാപിച്ചു. സ്പീക്കറുടെ ഇരിപ്പിടത്തിന് പിന്നിലായി സ്ഥാപിച്ചിരുന്ന ചിത്രമാണ് മാറ്റി സ്ഥാപിച്ചത്. സ്പീക്കറുടെ ഇടതുഭാഗത്ത് ഗാന്ധിജിയുടേയും വലതുഭാഗത്ത് നെഹ്‌റുവിന്റെയും ചിത്രങ്ങളാണ് സ്ഥാപിച്ചിരുന്നത്. ഇതിൽ നിന്നാണ് നെഹ്‌റുവിന്റെ ചിത്രം ഒഴിവാക്കി പകരം ബി.ആർ. അംബേദ്ക്കറിന്റെ ചിത്രം സ്ഥാപിച്ചത്.
സംഭവത്തിനെതിരെ കോൺഗ്രസ് രംഗത്തുവന്നു. മുതിർന്ന നേതാവ് ദിഗ്വിജയ് സിംഗിന്റെ മകനും എംഎൽഎയുമായ ജയ്വർദ്ധൻ സിംഗ് വിഷയത്തിൽ പ്രതിഷേധം അറിയിച്ചു. സർക്കാരിന്റെ നടപടി ശരിയല്ലെന്നും വിഷയം പ്രോ ടൈം സ്പീക്കറെ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നെഹ്‌റുവിന്റെ ചിന്തകളെ നശിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഇത്തരം പ്രവർത്തികൾ ആര് ചെയ്താലും ശരിയല്ലെന്നും വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
എന്നാൽ അംബേദ്ക്കറുമായി താരതമ്യം ചെയ്യാൻ പോലും സാധിക്കാത്ത വ്യക്തിയാണ് നെഹ്റുവെന്നു അതിനാലാണ് ചിത്രം മാറ്റി സ്ഥാപിച്ചതെന്നുമാണ് ബിജെപി വ്യക്തമാക്കുന്നത്. നെഹ്‌റുവിന്റെ പ്രവർത്തനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അംബേദ്ക്കർ രാജ്യത്തിന് നൽകിയ സംഭാവനകൾ വളരെ വലുതാണെന്നും ബിജെപി ചൂണ്ടിക്കാട്ടി.