ഐപിഎല്ലിന്റെ പതിനേഴാം സീസണിൽ പുത്തൻ പരിഷ്‌കാരം നടപ്പാക്കാൻ ഒരുങ്ങി ബിസിസിഐ . ബൗളർമാർക്ക് മുൻതൂക്കം ലഭിക്കുന്ന പരിഷ്‌കാരമാണ് നടപ്പാക്കുക. ഇനിമുതൽ ഒരു ഓവറിൽ രണ്ട് ബൗൺസറുകൾ എറിയാനാകും. ഇത് നിയമവിധേയം ആയിരിക്കും. ഇഎസ്പിഎൻ ക്രിക്ക് ഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആഭ്യന്തര ടി20 ടൂർണമെന്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ബിസിസിഐ ഈ നിയമം പരീക്ഷിച്ചിരുന്നു. ഇത് വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഐപിഎല്ലിലും മാറ്റം കൊണ്ടുവരാൻ തയ്യാറാകുന്നത്.
‘ഒരോവറിൽ രണ്ട് ബൗൺസറുകൾ എറിയാൻ സാധിക്കുന്നത് ഏറെ പ്രയോജനകരമാണ്. ലീഗിൽ ബാറ്റർമാരെ പോലെ തന്നെ ബൗളർമാർക്കും മുൻതൂക്കം നൽകാൻ ഇതിലൂടെ സാധിക്കും.ഓവറിന്റെ തുടക്കത്തിൽ ഒരു ബൗൺസർ എറിഞ്ഞാലും വീണ്ടുമൊരു ബൗൺസറിന് അവസരമുണ്ട്. മുമ്പായിരുന്നെങ്കിൽ തുടക്കത്തിൽ ഒരു ബൗൺസർ വന്നുകഴിഞ്ഞാൽ പിന്നെ ബാറ്റർക്ക് അതിനെ ഭയക്കേണ്ടിയിരുന്നില്ല. ബൗൺസറിനെ പേടിച്ചിരുന്ന താരങ്ങൾ ഇനി ബാറ്റിംഗിൽ ശ്രദ്ധിക്കേണ്ടതുണ്ട്. ചെറിയ മാറ്റമെന്ന് തോന്നുമെങ്കിലും വലിയ ഇംപാക്ട് സൃഷ്ടിക്കാൻ പോകുന്നതാണ് പുതിയ നിയമം’ എന്നും ജയ്ദേവ് ഉനാദ്കട്ട് പറഞ്ഞു.
യോർക്കറുകളായിരുന്നു ഡെത്ത് ഓവറുകളിൽ ഇതുവരെ പരീക്ഷിച്ചിരുന്നത്. എന്നാൽ ഇനി മുതൽ ബൗൺസറുകളും ഉണ്ടാകും. ഡെത്ത് ഓവറുകളിൽ രണ്ട് ബൗൺസറുകൾ പ്രതീക്ഷിച്ച് വേണം ബാറ്റർമാർ ക്രീസിൽ നിൽക്കാൻ’ എന്നും ജയ്ദേവ് ഉനാദ്കട്ട് ഇഎസ്പിഎൻ ക്രിക്ഇൻഫോയോട് കൂട്ടിച്ചേർത്തു.