ചെന്നൈ: കടൽത്തീരത്തു താമസിക്കുന്നവർക്ക് പുതിയ ഭീഷണിയായി വിഷം നിറഞ്ഞ നീല വ്യാളികളെ കണ്ടെത്തി. വളരെ വർണ്ണാഭമായി മനോഹരമായി കാണപ്പെടുന്ന ഈ ജീവികൾ അപകടകാരിയാണ്. അവയെ തൊടരുത് എന്നാണ് നിർദ്ദേശം.
ഗ്ലോക്കസ് അറ്റ്ലാന്റിക്കസ് എന്ന പേരിലുള്ളഈ കടൽ സ്ലഗ്ഗിനെ ബസന്ത് നഗറിലെ കടൽത്തീരത്തും കടൽത്തീരത്തിനടുത്തുള്ള ജലത്തിലും ആണ് കണ്ടത്. ഈ ചെറിയ ജീവികൾ മിതമായ’ വിഷമുള്ളവയയായതു കൊണ്ട് കുട്ടികൾക്കും പ്രായമായവർക്കും അവയുടെ കുത്ത് പ്രശ്നങ്ങൾക്കു കാരണമാകും എന്നാണ് മറൈൻ ബയോളജിസ്റ്റുകൾ പറയുന്നത്.
സാധാരണയായി ഉൾക്കടലിലെ ഉപരിതല ജലത്തിൽ കാണപ്പെടുന്ന ഇവ ചിലപ്പോൾ കൊടുങ്കാറ്റ് ഉൾപ്പെടെയുള്ള ചില സമുദ്രാവസ്ഥകൾ കാരണം തീരത്തേക്ക് തള്ളപ്പെടും എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
എൻവയോൺമെന്റലിസ്റ്റ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയിൽ നിന്നുള്ള ശ്രീവത്സൻ രാംകുമാറാണ് ചെന്നൈ തീരത്ത് ഈ ജീവികളെ ആദ്യമായി കണ്ടെത്തിയത്. അദ്ദേഹം ഈ വിവരം ഒരു ദേശീയ മാദ്ധ്യമത്തെ അറിയിക്കുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം ബസന്ത് നഗറിലെ ബ്രോക്കൺ ബ്രിഡ്ജിന് സമീപം 50-ഓളം കടൽ സ്ലഗ്ഗിനെ കണ്ടെത്തുകയായിരുന്നു.ഇത് കൂടാതെ ഇവയെ മറ്റു പലയിടത്തും പലരും കണ്ടതായി റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്
ഇന്ത്യൻ തീരത്ത് നീല വ്യാളികളെ കാണുന്നത് അപൂർവമാണെന്നും എന്നാൽ കേരളത്തിലെ കോവളത്ത് മുൻപ് പണ്ട് ഇവയെ കണ്ടെത്തിയതായി രേഖകളുണ്ടെന്നും സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (സിഎംഎഫ്ആർഐ) ശാസ്ത്രജ്ഞൻ ജോ കെ കിഴക്കുടൻ പറഞ്ഞു.
നീല ഡ്രാഗണുകൾ ചെറുതായി വിഷമുള്ളവയാണെന്നും കിഴക്കുടൻ പറഞ്ഞു. ഇതിന്റെ കുത്ത് വേദനാജനകമാണ്. തീരക്കടലിൽ നീന്തുന്നവർ അവരുമായി സമ്പർക്കം പുലർത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഈ ജീവിക്ക് കരയിലെ പകൽ ചൂടിനെ അതിജീവിക്കാൻ കഴിയില്ല. എന്നും അദ്ദേഹം പറഞ്ഞു.