ന്യൂഡൽഹി: ലീഫ് എറിക്സൺ ലൂണാർ പ്രൈസ് അംഗീകാരം ലഭിച്ച ഐഎസ്ഐആർഒയെ അഭിനന്ദിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഇന്ത്യയുടെ യശസ്സും കീർത്തിയും ഉയർത്താൻ ചന്ദ്രയാൻ -മൂന്നിന് കഴിഞ്ഞുവെന്നും ബഹിരാകാശ ഗവേഷണത്തിൽ ഭാരതം നടത്തിയ ചുവടുവയ്പ്പുകൾക്കുള്ള അംഗീകാരമാണിതെന്നും എസ്. ജയശങ്കർ പറഞ്ഞു. എക്സിലൂടെയാണ് വിദേശകാര്യമന്ത്രി ഇസ്രോയെ പ്രശംസിച്ചത്. ഐസ്ലൻഡിലെ ഹുസാവിക് മ്യൂസിയം നൽകുന്ന പുരസ്‌കാരമാണ് ലീഫ് എറിക്സൺ ലൂണാർ പ്രൈസ്.
റോവറും ലാൻഡറും അടങ്ങുന്ന മൊഡ്യൂളിനെ സുരക്ഷിതമായി ചന്ദ്രോപരിതലത്തിൽ ഇറക്കുക, റോവറിനെ വിജയകരമായി പ്രവർത്തിപ്പിക്കുക, ചന്ദ്രനിൽ ശാസ്ത്രപരീക്ഷണങ്ങൾ നിർവ്വഹിക്കുക എന്നിവയായിരുന്നു ചന്ദ്രയാൻ 3-ന്റെ ലക്ഷ്യം. ഇസ്രോയുടെ ദൗത്യം സമ്പൂർണ്ണ വിജയം കൈവരിച്ചതിനെ തുടർന്ന് ലീഫ് എറിക്സൺ ലൂണാർ പുരസ്‌കാരത്തിനായി ഐഎസ്ആർഒയെ പരിഗണിക്കുകയായിരുന്നു ഹുസാവിക് മ്യൂസിയമെന്ന് ഐസ്ലൻഡിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഐഎസ്ആർഒയെ പ്രതിനിധീകരിച്ച് ഇന്ത്യൻ സ്ഥാനപതി ബാലസുബ്രഹ്‌മണ്യൻ ശ്യാമാണ് ലീഫ് എറിക്സൺ ലൂണാർ പ്രൈസ് സ്വീകരിച്ചത്.