ആർത്തവ വേദന മാറ്റാൻ ഗർഭനിരോധന ഗുളിക കഴിച്ച യുകെ സ്വദേശിനിയായ 16കാരിക്ക് ദാരുണാന്ത്യം.കോളേജ് വിദ്യാർത്ഥിയായ ലൈല ഖാനാണ് മരിച്ചത്. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന്, മൂന്നാഴ്ചയ്‌ക്ക് ശേഷമായിരുന്നു മരണം. കൂട്ടുകാരാണ് മാർഗം ഉപദേശിച്ചത്. നവംബർ 25 മുതലാണ് ലൈല ഗുളിക കഴിക്കാൻ തുടങ്ങിയത്. ഡിസംബർ അഞ്ചു മുതൽ കുട്ടിക്ക് കടുത്ത തലവേദന ആരംഭിച്ചു. പിന്നാലെ തുടരെ ഛർദ്ദിക്കാനും തുടങ്ങിയതോടെ ലൈലയുടെ ആരോഗ്യം വഷളായി.
ഓരോ അരമണിക്കൂറിലും ഛർദ്ദിൽ തുടർന്നതോടെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ വയറുവേദനയെന്ന് കരുതി അതിനുള്ള ഗുളിക നൽകി വീട്ടിലേക്ക് വിട്ടു. വീണ്ടും ഛർദ്ദിച്ചാൽ ആശുപത്രിയിൽ എത്തിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ വീട്ടിലെത്തിയ കുട്ടി വേദനകൊണ്ട് പുളഞ്ഞു, ഇതിന് പിന്നാലെ ടോയ്ലെറ്റിൽ തലകറങ്ങി വീണുവെന്നും ആന്റി ജെന്ന പറഞ്ഞു.
തുടർന്ന് ലൈലയുടെ അമ്മയും ആന്റിയും ചേർന്ന് കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയി. അപ്പോഴേക്കും അവളുടെ ചലനമറ്റിരുന്നു. ഡോക്ടർമാർ ലൈലയുടെ തലച്ചോറിൽ ക്ലോട്ട് കണ്ടെത്തി. കുട്ടിയെ ഉടൻ ശസ്ത്രക്രിയക്ക് വിധേയാക്കിയെങ്കിലും രക്ഷിക്കാനായില്ല. അടുത്ത ദിവസം മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.