ന്യൂഡൽഹി: മൂന്ന് ക്രിമിനൽ ബില്ലുകളും പാസാക്കി രാജ്യസഭ. ഭാരതീയ ന്യായ (രണ്ട്) സംഹിത, 2023, ഭാരതീയ നാഗരിക സുരക്ഷാ (രണ്ട്) സംഹിത, 2023, ഭാരതീയ സാക്ഷ്യ (രണ്ട്) ബിൽ, 2023 എന്നിവയാണ് രാജ്യസഭയിൽ പാസായത്. കേന്ദ്ര ആഭ്യനന്തര മന്ത്രി അമിത് ഷായാണ് ബില്ലുകൾ ഉപരിസഭയിൽ അവതരിപ്പിച്ചത്. ഡിസംബർ 20ന് ബില്ലുകൾ ലോക്സഭ പാസാക്കിയിരുന്നു. നിലവിലുള്ള ഐപിസി, സിആർപിസി, എവിഡൻസ് ആക്റ്റ് എന്നിവയ്‌ക്ക് പകരമായാണ് ഈ മൂന്നു ബില്ലുകളും അവതരപ്പിച്ചത്. ബില്ലുകൾ ഇനി രാഷ്‌ട്രപതിയുടെ പരിഗണനയ്ക്ക് അയക്കും. രാഷ്‌ട്രപതി ഒപ്പിടുന്നതോടെ ബില്ലുകൾ രാജ്യത്തെ നിയമമായി മാറും.
ആഗസ്റ്റ് 11-ന് മൂന്ന് ബില്ലുകളും ലോക്സഭയിൽ അവതരിപ്പിച്ചിരുന്നെങ്കിലും കൂടുതൽ പരിശോധനയ്‌ക്കായി ബില്ലുകൾ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് അയക്കുകയായിരുന്നു. സമിതി ശുപാർശ ചെയ്ത മാറ്റങ്ങൾ വരുത്തി ബില്ലുകൾ ബില്ലുകൾ വീണ്ടും അവതരിപ്പിക്കുകയായിരുന്നു. 18 സംസ്ഥാനങ്ങൾ, 7 കേന്ദ്രഭരണ പ്രദേശങ്ങൾ, സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാർ, 22 നിയമ സർവ്വകലാശാലകൾ എന്നിവരുമായി കൂടിയാലോചിച്ചാണ് കരട് തയ്യാറാക്കിയതെന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു.