ഒരേയൊരു ലക്ഷ്യം ശബരിമാമല…, നീലനീല മലയുടെ മുകളിൽ നീ വസിക്കുന്ന അയ്യപ്പ…, ആ ദിവ്യ നാമം അയ്യപ്പാ.. എന്നീ അയ്യപ്പ കീർത്തനങ്ങൾ കേൾക്കാത്ത ഭക്തരുണ്ടാകില്ല. ഭാഷയ്‌ക്ക് അപ്പുറത്തേക്ക് സഞ്ചരിച്ച കീർത്തനങ്ങളാണ് ഇവയെല്ലാം തന്നെ. ഗ്രാമ നഗര വീഥികളെ ഭക്തിയിൽ നിറയ്‌ക്കുന്ന ഈ കീർത്തനങ്ങൾ മണ്ഡലകാലത്തിന്റെ വരവ് വിളിച്ചോതുന്നവ കൂടിയാണ്. ശബരിമലയിൽ പോയിട്ടുള്ള വ്യക്തിയാകും ഈ ഗാനങ്ങൾക്ക് പിന്നിൽ എന്ന് കരുതിയെങ്കിൽ തെറ്റി, ഈ അതുല്യഗാനങ്ങൾ എഴുതിയ കവി ഒരിക്കൽ പോലും ശബരിമലയിൽ പോയിട്ടില്ല. അദ്ഭുതപ്പെടേണ്ട, തൈച്ചിറയിൽ കൃഷ്ണൻ രാമഭദ്രൻ എന്ന ടി.കെ.ആർ ഭദ്രനാണ് ഈ കീർത്തനങ്ങൾ സമ്മാനിച്ച എഴുത്തുകാരൻ. സുഖസന്ദായകഗിരിയിൽ സുപ്രഭാതം പൊട്ടിവിടരുന്നതും മലയിലെ ദിവ്യമണിവിളക്കായി തെളിയുന്ന മകരവിളക്കുമൊന്നും അദ്ദേഹം ഒരിക്കലും കണ്ടിരുന്നില്ല. 47 വർഷം കഴിഞ്ഞിട്ടും ഇന്നും ഭക്തമനസുകളിൽ പുണ്യമിറ്റിക്കുന്ന വരികളായി തന്നെ തുടരുകയാണ് ഇവയെല്ലാം. ഒരിക്കൽ പോലും മലചവിട്ടാത്ത ഭദ്രന്റെ തൂലികയിൽ നിന്നും അടർന്നുവീണതെല്ലാം അയ്യപ്പഗീതങ്ങളായിരുന്നു.
ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ 1921-ലാണ് ഭദ്രന്റെ ജനനം. എന്നാൽ 31-ാം വയസ്സിൽ ഭദ്രൻ ആലപ്പുഴയോട് വിടപറഞ്ഞു. അന്ന് യാത്ര തിരിക്കുമ്പോൾ ഭാര്യ സുമതിയും രണ്ടു വയസുകാരനായ മകൻ സുരേഷും മാത്രമായിരുന്നു ഒപ്പമുണ്ടായിരുന്നത്. ഒരു ആശുപത്രിയിൽ കമ്പൗണ്ടറായി ജോലി കിട്ടിയതിനെത്തുടർന്ന് മുംബൈയിലേക്കായിരുന്നു ഭദ്രന്റെ യാത്ര. ആശുപത്രി ജോലിക്കിടെ മുംബൈ എയർ ഇന്ത്യയിൽ കാറ്ററിംഗ് അസിസ്റ്റന്റായി ജോലിക്കുചേർന്നു. എയർ ഇന്ത്യയിൽ ലോക്ക് ഔട്ട് പ്രഖ്യാപിച്ചപ്പോടെ 1970-ൽ ഭദ്രൻ ചെന്നൈ ഇന്ത്യൻ എയർലൈൻസിൽ കാറ്ററിംഗ് സൂപ്രണ്ടായി. ഒരു വിമാനയാത്രയ്‌ക്കിടെ യേശുദാസിനെ കണ്ടുമുട്ടിയതാണ് ഭദ്രന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ശബരിമലയിലേക്ക് പോകാൻ മക്കൾ പ്രേരിപ്പിച്ചിട്ടുണ്ടെങ്കിലും, അയ്യപ്പഭക്തനായ ഇദ്ദേഹം ഒരിക്കൽ പോലും ശബരിമലയിൽ പോകുകയോ അയ്യപ്പദർശനം നടത്തുകയോ ചെയ്തിട്ടില്ല.
സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ കഥയും കവിതയും നാടകവുമെല്ലാം എഴുതുകയും അഭിനയിക്കുകയും ചെയ്ത ഭദ്രന്റെ ആലപ്പുഴയിലെ ജീവിതം ഇന്നും അജ്ഞാതമാണ്. ഗാനരചയിതാവ് എന്നതിന് പുറമെ നാടക നടൻ, സിനിമാ നടൻ, ഒട്ടൻതുള്ളൽ രചയിതാവ് എന്നീ നിലകളിലും അദ്ദേഹം സംഭാവനകൾ നൽകിയിട്ടുണ്ട്. ഗ്രാമഫോൺ കമ്പനി ഒഫ് ഇന്ത്യയുടെ മദ്രാസിലെ റെക്കൊർഡിംഗ് ഓഫീസറായ മങ്കപതിയുടെ അഭ്യർത്ഥന മാനിച്ച് ഭദ്രൻ ആദ്യത്തെ പത്ത് അയ്യപ്പഭക്തിഗാനങ്ങൾ എഴുതി. ഇവയുൽ ആറെണ്ണത്തിന് യേശുദാസും, നാലെണ്ണത്തിന് ചിദംബരനാഥും സംഗീത സംവിധാനം നൽകി. ഈ പത്തു ഗാനങ്ങൾ ഇപ്പോൾ “ഗംഗയാർ” എന്ന പേരിൽ ലഭ്യമാണ്. 1975-ൽ പുറത്തിറങ്ങിയ എക്കാലത്തേയും ഹിറ്റ് കീർത്തനങ്ങൾ പാടിയതും ഗാനഗന്ധർവൻ തന്നെയാണ്.
ലോർഡ് അയ്യപ്പ എന്ന പേരിൽ പുറത്തിറങ്ങിയ ആൽബം വൻഹിറ്റായതിന് പിന്നാലെ സംഗീതാ കാസെറ്റ്സിന് വേണ്ടി വീണ്ടും പത്തു ഗാനങ്ങൾ കൂടി ഭദ്രൻ എഴുതി. ദക്ഷിണാമൂർത്തി ഈണം നൽകിയ ഗാനങ്ങൾ പാടിയത് യേശുദാസാണ്. ‘ആ ദിവ്യനാമം’ എന്നപേരിൽ പുറത്തിറങ്ങിയ ആ ആൽബവും വൻവിജയമായിരുന്നു. തരംഗിണി സ്റ്റുഡിയോ അവരുടെ ആദ്യ അയ്യപ്പഭക്തിഗാന കാസെറ്റിറക്കാൻ ആലോചിക്കുന്ന സമയത്താണ് ഭദ്രന്റെ ഗാനങ്ങൾ തരംഗമായി തുടരുന്നത്. ഗാനങ്ങൾ എഴുതാൻ ഭദ്രന്റെ മുന്നിലെത്തുന്നത് ഗാനഗന്ധർവ്വൻ യേശുദാസ് തന്നെയാണ്. എന്നാൽ ഭദ്രൻ ആവശ്യപ്പെട്ടത് ഒരേയൊരു കാര്യം മാത്രമായിരുന്നു. യേശുദാസ് തന്നെ ഗാനങ്ങൾ സംവിധാനം ചെയ്ത് പാടണം. 1981-ൽ പുറത്തിറങ്ങിയ ഈ ആൽബത്തിലെ പത്തു ഗാനങ്ങളും ശ്രദ്ധേയമായി. അവസാന ആൽബം ഇറങ്ങി അധികം താമസിയാതെ ഹൃദയാഘാതത്തെ തുടർന്ന് ഭദ്രൻ ഓർമയായി.
38 ഗാനങ്ങളാണ് ഭദ്രന്റേതായി പുറത്തുവന്നിട്ടുള്ളത്. ഇതുവരെ രചിച്ച 30 ഗാനങ്ങളുടെ വരികളും ചേർത്ത് ‘പോകൂ പോകൂ പൊൻമലയിൽ’, ‘അയ്യപ്പസ്വാമി’ എന്നീ രണ്ട് പുസ്തകങ്ങളും ഭദ്രൻ പുറത്തിറക്കിയിടടുണ്ട്. ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയാണ് ‘പോകൂ പോകൂ പൊൻമലയിൽ’ പുസ്തകത്തിന് അവതാരിക എഴുതിയത്. 1976 നവംബറിലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഇതിന് പുറമെ അയ്യപ്പ സ്വാമി എന്ന പുസ്തകവും ഭദ്രൻ പുറത്തിറക്കി.1976 ഒക്ടോബറിലാണ് ഇത് പുറത്തിറങ്ങുന്നത്. അഭിനേതാവും എഴുത്തുകാരനുമായ തിക്കുറിശ്ശിയാണ് ഈ പുസ്തകത്തിന് അവതാരിക എഴുതിയത്.
മദ്രാസ്സിലെ മലയാളി സമാജത്തിന്റെ ഓണാഘോഷ പരിപാടികൾക്കു വേണ്ടി ‘ഓണസന്ദേശം’, ‘കുടുംബാസൂത്രണം’, ‘മറുനാടൻ മലയാളി’ എന്നിങ്ങനെ ഒട്ടനവധി ഓട്ടൻ തുള്ളലുകളും ഭദ്രൻ രചിച്ചിട്ടുണ്ട്. ഇവയ്‌ക്കെലാം നാടക നടനും സിനിമാ നടനും കൂടിയായിരുന്നു ഭദ്രൻ. നായർ പിടിച്ച പുലിവാൽ, അമ്പലപ്രാവ്, എഴുതാത്ത കഥ, സ്ത്രീ, ഡേൻജർ ബിസ്ക്കറ്റ്, കണ്ണൂർ ഡീലക്സ്, ഇന്ത്യൻ എയർലൈൻസിൽ നിന്നും പിരിഞ്ഞതിനു ശേഷമുള്ള കാലം ഭദ്രൻ മദ്രാസിൽ യേശുദാസിന്റെ തരംഗിണി സ്റ്റുഡിയോയിൽ ജോലി ചെയ്തിരുന്നു. മലയാളിയുടെ അയപ്പഭക്തിക്ക് ഇഴയടുപ്പം നൽകിയ കീർത്തനങ്ങൾ സമ്മാനിച്ച മഹാനായ എഴുത്തുകാരൻ ഇന്നും മലയാളിക്ക് അന്യമായി തന്നെ തുടരുകയാണ്.















