ഒരേ ദിവസം രണ്ട് വ്യത്യസ്‍ത വിമാനാപകടങ്ങൾ; ഇരയായ ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ട വാർത്തയിൽ ഞെട്ടിത്തരിക്കുകയാണ് ലോകം. ഇറ്റലിയിലാണ് സംഭവം. ദമ്പതികൾ സഞ്ചരിച്ചിരുന്ന രണ്ട് വ്യത്യസ്ത വിമാനങ്ങൾ ഒരേ ദിവസം തന്നെ അപകടത്തിൽ പെടുകയായിരുന്നു.
30 കാരനായ സ്റ്റെഫാനോ പിറെല്ലിയും പങ്കാളിയായ 22 വയസ്സുള്ള അന്റോണിയറ്റ ഡെമാസിയുമാണ് ഒരേ ദിവസം തന്നെ വ്യത്യസ്തമായ വിമാനാപകടങ്ങളിൽ പെട്ടത്. ചെറു നഗരമായ സവോണയിലേക്ക് രണ്ട് വ്യത്യസ്ത വിമാനങ്ങളിലായി പോവുകയായിരുന്നു ഇവർ. അവിടെ ഭക്ഷണം കഴിച്ച ശേഷം ഇറ്റാലിയൻ നഗരമായ ടൂറിനിലേക്ക് പോകാനും ഇരുവരും തീരുമാനിച്ചിരുന്നു.
എന്നാൽ ഈ യാത്രയ്‌ക്കിടെ രണ്ട് വിമാനങ്ങളും ചില തകരാറുകൾ കാരണം തകർന്നു വീണു. സ്റ്റെഫാനോ യാത്ര ചെയ്തത് രണ്ട് സീറ്റുകളുള്ള ടെക്‌നാം പി92 എക്കോ സൂപ്പർ എന്ന വിമാനത്തിലായിരുന്നു . സാങ്കേതിക തകരാറുകൾ കാരണം ഇത് അപകടത്തിൽ പെട്ടു. ഏകദേശം 25 മൈൽ അകലെയുള്ള അന്റോണിയറ്റയുടെ വിമാനവും തകരാറിലായതിനെ തുടർന്ന് തകർന്ന് വീഴുകയായിരുന്നു. സ്റ്റെഫാനോയ്‌ക്ക് അപകടത്തിൽ പരിക്കുകളൊന്നും പറ്റിയിട്ടില്ല. അന്റോണിയറ്റയ്‌ക്ക് ചെറിയ പരിക്കുകളുണ്ട്.
ഇരുവരെയും അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി.അപകത്തിൽ പെട്ട വിമാനങ്ങളുടെ പൈലറ്റുമാർക്കൊപ്പം ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അന്റോണിയറ്റയുടെ ആദ്യത്തെ വിമാനയാത്രയാണ് ഇതെന്നും അത് ഇങ്ങനെ കലാശിച്ചതിൽ വലിയ സങ്കടമുണ്ട് എന്നുമുള്ള സങ്കടത്തിലാണ് സ്റ്റെഫാനോ. തെളിഞ്ഞ ആകാശമുള്ള ദിവസം എന്തുകൊണ്ടും ഒരു വിമാനയാത്രയ്‌ക്ക് അനുയോജ്യമായിരുന്നു. പെട്ടെന്ന് മൂടൽമഞ്ഞ് വരികയും ഒന്നും കാണാനാവാതെ വരികയുമായിരുന്നു. അങ്ങനെ ആ യാത്ര അപകടത്തിൽ കലാശിച്ച് എന്നും സ്റ്റെഫാനോ പറയുന്നു.
അന്തർദ്ദേശീയ മാദ്ധ്യമങ്ങളിൽ ഈ വാർത്ത ഏറെ ചർച്ചയായി.