ന്യൂ ഡൽഹി : രാജ്യത്ത് ആനയും മനുഷ്യനും തമ്മിലുണ്ടായ സംഘർഷത്തിൽ കഴിഞ്ഞ മൂന്നു വർഷത്തിൽ പൊലിഞ്ഞത് 1,701 മനുഷ്യജീവനുകൾ.
രാജ്യസഭാ സമ്മേളനത്തിൽ സർക്കാർ പങ്കുവെച്ച ഔദ്യോഗിക കണക്കുകൾ പ്രകാരമുള്ള എണ്ണമാണിത്. 2020-നും 2023-നും ഇടയിൽ 16 സംസ്ഥാനങ്ങളിലായി 1,701 പേരെ കാട്ടാനകൾ കൊന്നു, 2022-23 ലാണ് ഏറ്റവും കൂടുതൽ മരണം . 605 പേർ ഇക്കാലയളവിൽ കൊല്ലപ്പെട്ടു.
സർക്കാർ കണക്കുകൾ പ്രകാരം, 2022-23 ലെ മൊത്തം മരണങ്ങളിൽ, ഒഡീഷയിൽ നിന്ന് 148 മരണങ്ങളും, പശ്ചിമ ബംഗാളിൽ 97 പേരും, ഛത്തീസ്ഗഢിൽ 96 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2021-22ൽ ഇത് 535 ആയിരുന്നു.
2020-21ൽ, 461 മനുഷ്യമരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, അത് അടുത്ത വർഷം 535 ആയി ഉയർന്നു. 2021-22 ൽ ജാർഖണ്ഡിൽ ഏറ്റവും കൂടുതൽ മരണങ്ങൾ (133 )റിപ്പോർട്ട് ചെയ്തപ്പോൾ, അടുത്ത വർഷംഒഡീഷയിലായിരുന്നു മരണ നിരക്ക് കൂടുതൽ. 148 മരണങ്ങൾ.
ഈ 16 സംസ്ഥാനങ്ങളിലും മനുഷ്യർ മാത്രമല്ല, വിവിധ കാരണങ്ങളാൽ ആനകളും കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
2018-19 മുതൽ 2022-23 വരെ – കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ – 16 സംസ്ഥാനങ്ങളിൽ വനമേഖലയിലൂടെ കടന്നുപോകുന്ന ട്രെയിനുകൾ ഇടിച്ച് 75 ആനകൾ മരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
10 സംസ്ഥാനങ്ങളിലായി കഴിഞ്ഞ 5 വർഷത്തിനിടെ വൈദ്യുതാഘാതമേറ്റ് 379 ആനകളുടെ ജീവൻ പൊലിഞ്ഞു. കഴിഞ്ഞ 5 വർഷത്തിനിടെ 16 സംസ്ഥാനങ്ങളിൽ നിന്നായി 47 ആനകൾ വേട്ടയാടൽ മൂലം കൊല്ലപ്പെട്ടു. 2022-23ൽ ഒഡീഷയിലാണ് ഏറ്റവും കൂടുതൽ ആനകൾ കൊല്ലപ്പെട്ടത്,
സർക്കാർ കണക്കുകൾ പ്രകാരം, കഴിഞ്ഞ 5 വർഷത്തിനിടെ 16 സംസ്ഥാനങ്ങളിലായി 21 ആനകളെ വിഷം നൽകി കൊന്നിട്ടുണ്ട്.