പത്തനംതിട്ട: സന്നിധാനത്തേക്ക് എത്തുന്ന അയ്യപ്പഭക്തർക്കാവശ്യമായ അടിയന്തര സൗകര്യങ്ങൾ സജ്ജമാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. അവധി ദിനമായതിനാൽ അയ്യപ്പഭക്തരുടെ തിരക്ക് വർദ്ധിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സ്പെഷ്യൽ സെറ്റിംഗ് നടത്തിയാണ് ഹൈക്കോടതിയുടെ നിർദ്ദേശം.
കോട്ടയം, പാല, പൊൻകുന്നം എന്നീ സ്ഥലങ്ങളിലുൾപ്പെടെ തടഞ്ഞുവച്ചിരിക്കുന്ന ഭക്തർക്ക് അടിയന്തര സൗകര്യങ്ങൾ ഒരുക്കണമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ആവശ്യമെങ്കിൽ സംസ്ഥാന പോലീസ് മേധാവി ഇക്കാര്യത്തിൽ ഇടപെടണമെന്നും ഉത്തരവിൽ പറയുന്നു. ഭക്ഷണവും വെള്ളവും ഉൾപ്പെടെ ലഭിക്കാത്ത സാഹചര്യം നിലവിലുണ്ട് ഇവയെല്ലാം പരിഹരിക്കപ്പെടണം.
യാതൊരു ബുക്കിംഗും ഇല്ലാതെ എത്തുന്ന ഭക്തരെ കടത്തി വിടുന്നത് സംബന്ധിച്ച് കർശന നിയന്ത്രണങ്ങൾ സ്വീകരിക്കണം. പൊൻകുന്നത്ത് സൗകര്യങ്ങളില്ലെന്ന് പരാതികൾ ഉയർന്നതോടെയാണ് അവധി ദിവസം ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തിയത്. സന്നിധാനത്ത് വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.