കോഴിക്കോട്: മെഡിക്കൽ കോളജിൽ പ്രസവ ശസ്ത്രക്രിയയ്‌ക്കിടെ കോഴിക്കോട് സ്വദേശിനി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കും. കേസിലെ പ്രതികളായ ആരോഗ്യപ്രവർത്തകരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകിയതിന് പിന്നാലെയാണ് മെഡിക്കൽ കോളജ് പോലീസ് കുന്നമംഗലം കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നത്. കേസിൽ രണ്ട് ഡോക്ടർമാരും രണ്ട് നഴ്‌സുമാരും കുറ്റക്കാരാണെന്ന് മെഡിക്കൽ കോളേജ് പോലീസ് കണ്ടെത്തിയിരുന്നു.
2017 നവംബർ 30ന് ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ നടത്തിയ മെഡിക്കൽ സംഘത്തിലുളള ഡോക്ടർമാരെയും സ്റ്റാഫ് നഴ്‌സുമാരെയുമാണ് പ്രോസിക്യൂട്ട് ചെയ്യാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അനുമതി നൽകിയത്. നിലവിൽ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗം അസി. പ്രൊഫസറായ ഡോ. സി.കെ രമേശൻ, സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റും മലപ്പുറം സ്വദേശിനിയുമായ ഡോ. എം. ഷഹന, മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സുമാരായ എം. രഹന, കെ.ജി മഞ്ജു എന്നിവരാണ് യഥാക്രമം കേസിലെ ഒന്നു മുതൽ നാലു വരെയുള്ള പ്രതികൾ. ഇവരുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.
അതേസമയം കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചാലുടൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഹർഷിന. ഒരു കോടി രൂപയാണ് ഹർഷിന നഷ്ടപരിഹാരമായി ആവശ്യപ്പെടാൻ ഒരുങ്ങുന്നത്. കോടതി ചെലവിനുള്ള പണം ജനങ്ങളിൽ നിന്ന് പിരിച്ചെടുക്കാനാണ് തീരുമാനം.