ലക്നൗ: അയോദ്ധ്യയിലെ രാമക്ഷേത്ര സമുച്ചയം അതിന്റേതായ രീതിയിൽ ജല ശുദ്ധീകരണ പ്ലാന്റുകളുള്ള ‘ആത്മനിർഭർ’ ആയിരിക്കുമെന്ന് രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്. പ്രായമായവർക്കും ദിവ്യാംഗർക്കും സഞ്ചാരം സുഗമമാക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ക്ഷേത്ര സമുച്ചയത്തിൽ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. അയോദ്ധ്യ ട്രസ്റ്റിന്റെ ഓഫീസിൽ നടത്തിയ ഗ്രാൻഡ് കോംപ്ലക്‌സിന്റെ ലാൻഡ്‌സ്‌കേപ്പ് പ്ലാൻ അവതരണത്തിൽ പങ്കെടുക്കവെയാണ് ചമ്പത് റായ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ക്ഷേത്ര സമുച്ചയത്തിന്റെ 70 ഏക്കറിൽ 70 ശതമാനവും ഗ്രീൻ ഏരിയയായിരിക്കും. രണ്ട് എസ്ടിപികളും ഒരു ഡബ്ല്യുടിപിയും പവർ ഹൗസിൽ നിന്ന് ഒരു ലൈനും ഉള്ളതിനാൽ സമുച്ചയം അതിന്റേതായ രീതിയിൽ ‘ആത്മനിർഭർ’ ആയിരിക്കും. ക്ഷേത്ര സമുച്ചയത്തിൽ ഒരു അഗ്നിശമന സേനാ പോസ്റ്റും ഉണ്ടായിരിക്കും. അവിടെ ഭൂഗർഭ റിസർവോയറിൽ നിന്ന് വെള്ളം ശേഖരിക്കാൻ കഴിയും.
ക്ഷേത്രത്തിന് 392 തൂണുകളാണ് ഉണ്ടായിരിക്കുക. 14 അടി വീതിയുള്ള ‘പെർകോട്ട’ ചുറ്റളവ് 732 മീറ്റർ വ്യാപിക്കും. ക്ഷേത്ര സമുച്ചയത്തിന്റെ ലാൻഡ്‌സ്‌കേപ്പ് പ്ലാൻ പത്രപ്രവർത്തകരുമായി ചമ്പത് റായ് പങ്കുവെയ്‌ക്കുകയും ചെയ്തു. രാമക്ഷേത്ര സമുച്ചയത്തിന് ലിഫ്റ്റ് സൗകര്യവും പ്രവേശന കവാടത്തിൽ രണ്ട് റാമ്പുകളും ഉണ്ടായിരിക്കും. അയോദ്ധ്യയിലെ കുബേർ തിലയിൽ ജടായുവിന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ടെന്നും റായ് പറഞ്ഞു.