അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി രാജ്യം ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ്. നാനാ-ജാതി, നാനാ-വിഭാഗക്കാർ ആകാംക്ഷയോടെ ആ സുദിനത്തെ വരവേൽക്കാനായി നിൽക്കുമ്പോൾ എല്ലാവരെയും പോലെ തന്നെ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി അക്ഷമനായി കാത്തിരിക്കുന്ന ഒരാളുണ്ട് ഝാർഖണ്ഡിൽ. ഹസാരിബാഗ് സ്വദേശിയായ ഗുലാം ജിലാനി എന്ന നെയ്ത്തുക്കാരൻ. തന്റെ കൈക്കൊണ്ട് തുന്നിയെടുത്ത ഹനുമാൻ പതാക രാമക്ഷത്രത്തിനായി നൽകുന്നതിന്റെ സന്തോഷത്തിലാണ് ഗുലാം ജിലാനി. 40 അടി നീളവും 42 അടി വീതിയുമുള്ള ഹനുമാൻ പതാക രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ദിനമായ ജനുവരി 22-ന് ക്ഷേത്ര പരിസരത്ത് ഉയർത്തും.
” 100 കോടിയിലധികം ജനങ്ങൾ കാത്തിരിക്കുന്ന രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ദിനത്തിൽ ഞാൻ നിർമ്മിച്ച പതാക നൽകുന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്. ഒരവസരം കിട്ടുകയാണെങ്കിൽ ഞാൻ ഉറപ്പായും അയോദ്ധ്യയിലേക്ക് പോവുകയും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുകയും ചെയ്യും”- ഗുലാം ജിലാനി പറഞ്ഞു.
പിതാവായ അബദുൾ ഷാക്കൂറിന്റെ പക്കൽ നിന്നാണ് ഗുലാം നെയ്ത്തെന്ന കലാവിരുത് പഠിച്ചെടുത്തത്. 40 അടിയുള്ള പതാകയിൽ ഒരു ഭാഗത്ത് ഹനുമാനും മറു ഭാഗത്ത് ഹനുമാൻ തോളിലേന്തിയ ശ്രീരാമചന്ദ്രനും ലക്ഷ്മണനുമാണുള്ളത്. ഇത്തരത്തിൽ മതപരമായി നിർമ്മിക്കുന്ന പതാകകൾ ‘ മഹാവീരി’ പതാകകൾ എന്നാണ് അറിയപ്പെടുന്നത്. സാമൂഹിക ഐക്യം ഊട്ടിയുറപ്പിക്കാൻ സഹായിക്കുന്ന നിരവധി പതാകകൾ നിർമ്മിച്ചിട്ടുണ്ടെന്നും ജനുവരി 22 ന് നടക്കുന്ന രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോടെ താനും ചരിത്രത്തിന്റെ ഭാഗമാകുമെന്നും ഗുലാം ജിലാനി പറഞ്ഞു.