അയോദ്ധ്യ: പ്രാണപ്രതിഷ്ഠ നടത്തുന്നതിന് മുന്നോടിയായി അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്കുള്ള വാതിലുകളുടെ നിർമ്മാണവും അതിവേഗം പുരോഗമിക്കുന്നു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ശ്രീകോവിലിനും, ക്ഷേത്രത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കുമുള്ള വാതിലുകൾ നിർമ്മിക്കുന്നത്. പ്രധാന ക്ഷേത്രത്തിന് മാത്രം 17 വാതിലുകളാണ് നിർമ്മിക്കുന്നത്.
ശ്രീരാമ വിഗ്രഹം സ്ഥാപിക്കുന്ന ശ്രീകോവിലിലേക്കുള്ള വാതിൽ അതിശക്തമായ ഒന്നായിരിക്കുമെന്ന് അനുരാധ ടിമ്പേഴ്സ് ഇന്റർനാഷണൽ ഡയറക്ടർ ശരത് ബാബു പറയുന്നു. 8 അടി ഉയരമുള്ള വാതിലിന് 12 അടി വീതിയും ആറിഞ്ച് കനവും ഉണ്ടായിരിക്കും. പ്രധാന ക്ഷേത്രത്തിന് മാത്രം 17 വാതിലുകളും, ക്ഷേത്രത്തിന് ചുറ്റും നൂറോളം ഫ്രെയിമുകളും ഉണ്ടാകും. ഇതുവരെ 118 വാതിലുകളുടെ നിർമ്മാണം പൂർത്താക്കിയെന്നും, അതിന്റെ എണ്ണം ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തമിഴ്നാട്ടിൽ നിന്നുള്ള കരകൗശല വിദഗ്ധരാണ് വാതിലിൽ കൊത്തുപണികൾ ചെയ്തിരിക്കുന്നത്. താമര, മയിൽ, പരമ്പരാഗത ഇന്ത്യൻ രൂപങ്ങൾ തുടങ്ങിയവയെല്ലാം ഈ വാതിലുകളിൽ കൊത്തിയിട്ടുണ്ട്. നാഗര ശൈലിയിലാണ് വാതിലിന്റെ രൂപകൽപ്പന. മൂന്നാം നൂറ്റാണ്ടിലെ ഗുപ്ത കാലഘട്ടത്തിലുള്ള ക്ഷേത്ര വാസ്തുവിദ്യയുടെ ഉത്തരേന്ത്യൻ ശൈലിയാണ് നാഗര എന്ന് അറിയപ്പെടുന്നത്. മഹാരാഷ്ട്രയിൽ നിന്ന് പ്രത്യേകമായി എത്തിച്ച തേക്കിന്റെ തടിയാണ് വാതിലുകൾക്കായി ഉപയോഗിച്ചിരിക്കുന്നത്. വാതിൽ നിർമ്മാണം പൂർത്തിയാക്കിയ ശേഷം സ്വർണം പൊതിയുമെന്നും ക്ഷേത്ര അധികാരികൾ പറഞ്ഞു.