എറണാകുളം: കുസാറ്റിലെ ടെക്ഫെസ്റ്റിനിടെ നടന്ന ദുരന്തത്തിൽ ഉപസമിതി റിപ്പോർട്ട് പുറത്ത്. കുസാറ്റ് സംഘാടനത്തിൽ ഗുരുതര വീഴ്ച ഉണ്ടായതായാണ് റിപ്പോർട്ടിൽ പറയുന്നത്. കുസാറ്റ് സ്കൂൾ ഓഫ് എഞ്ചിനിയറിംഗ് പ്രിൻസിപ്പലിനും, രജിസ്ട്രാർ ഓഫീസിനുമാണ് വീഴ്ചയുണ്ടായത്. അദ്ധ്യാപകരുൾപ്പെടെ ഏഴ് പേരിൽ നിന്ന് സിൻഡിക്കേറ്റ് വിശദീകരണം തേടിയിട്ടുണ്ട്.
സംഘാടനത്തിലെ പിഴവും, ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലെ പരിചയക്കുറവുമാണ് അപകടത്തിന് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. പരിപാടിക്ക് പോലീസ് സഹായം തേടുന്നതിൽ രജിസ്ട്രാർ ഓഫീസിനും വീഴ്ചയുണ്ടായി. പ്രിൻസിപ്പൽ നൽകിയ കത്തിൽ രജിസ്ട്രാർ ഓഫീസ് നടപടി സ്വീകരിച്ചിരുന്നില്ല. അപകടം നടന്ന ഓപ്പൺ എയർ ഓഡിറ്റോറിയം നവീകരിക്കാനും തീരുമാനമായി.
നവംബർ 25-നാണ് കുസാറ്റിൽ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ടെക് ഫെസ്റ്റിനിടെ നാല് വിദ്യാർത്ഥികളാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. രണ്ട് ദിവസമായി നടന്നുവന്നിരുന്ന ടെക് ഫെസ്റ്റിന്റെ സമാപന ദിവസമാണ് ദാരുണ സംഭവമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് ശ്വാസം കിട്ടാതെയാണ് വിദ്യാർത്ഥികൾ മരണപ്പെട്ടത്.