വയനാട്: സുൽത്താൻ ബത്തേരിയിലെ വാകേരി സിസിയിൽ ഇറങ്ങിയ കടുവയെ തിരിച്ചറിഞ്ഞ് വനംവകുപ്പ്. തൊഴുത്തിലുണ്ടായിരുന്ന പശുക്കിടാവിനെ കൊലപ്പെടുത്തിയത് WYS 09 എന്ന കടുവയാണെന്ന് വനംവകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമായിരുന്നു ഞാറക്കാട്ടിൽ സന്തോഷിന്റെ വീട്ടിലെത്തിയ കടുവ പശുക്കിടാവിനെ കൊലപ്പെടുത്തിയത്.
പശുക്കിടാവിനെ കൊന്നത് കടുവയാണെന്ന് സ്ഥിരീകരിക്കാനായി വനംവകുപ്പ് സിസിടിവി സ്ഥാപിച്ചിരുന്നു. തുടർന്ന് കടുവ വീണ്ടും തൊഴുത്തിനു സമീപം എത്തിയതോടെയാണ് കടുവ ഏതെന്ന് സ്ഥിരീകരിച്ചത്. ഇതിനിടയിൽ സിസിയിലുള്ള മറ്റൊരു വീട്ടിലുള്ള ആടും ചത്തിരുന്നു. കടുവ തന്നെയാണോ ആടിനെ ആക്രമിച്ചതെന്നുള്ള കാര്യത്തിൽ വനംവകുപ്പ് പരിശോധനകൾ നടത്തി വരികായാണ്. പശുക്കിടാവിനെ കൊലപ്പെടുത്തിയ കടുവയെ പിടികൂടുന്നതിനായി തൊഴുത്തിന്റെ സമീപത്ത് പ്രത്യേകം തയ്യാറാക്കിയ കൂടുകൾ വനംവകുപ്പ് സ്ഥാപിച്ചിട്ടുണ്ട്.