അയോദ്ധ്യ: രാമജന്മഭൂമിയിൽ ജനുവരി 22ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് അയോദ്ധ്യയിൽ എത്തിച്ചേരുന്ന ജനങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും. അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രവേശന കവാടമായ സിംഗ് ധ്വാറിൽ വച്ചാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന നടക്കുക. ക്ഷേത്രത്തിലേക്കുള്ള കവാടങ്ങൾ ഭക്തർക്കായി തുറന്നുകൊടുക്കുന്ന ചടങ്ങും പ്രധാനമന്ത്രി നിർവ്വഹിക്കും.
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ യാഥാർത്ഥ്യമാകുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ദശലക്ഷക്കണക്കിനാളുകൾ എത്തുമെന്നാണ് ക്ഷേത്രട്രസ്റ്റ് പ്രതീക്ഷിക്കുന്നത്. കോടിക്കണക്കിന് ജനങ്ങളുടെ കാത്തിരിപ്പാണ് അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ്. ജനുവരി 22-ന് പവിത്രമായ സഞ്ജീവനി മുഹൂർത്തത്തിലാണ് ചടങ്ങ് നടക്കുന്നത്. ഉച്ചയ്ക്ക് 12:29:8 മുതൽ 12:30: 32 നാഴിക വരെയാണ് ചടങ്ങിന്റെ മുഹൂർത്തം. 84 സെക്കൻഡ് മാത്രമാണ് മുഹൂർത്തത്തിന്റെ ദൈർഘ്യം. കാശിയിലെ വേദപണ്ഡിതനായ പണ്ഡിറ്റ് ഗണേശ്വർ ശാസ്ത്രിയാണ് പ്രാണപ്രതിഷ്ഠയുടെ മുഹൂർത്തം കുറിച്ചത്.