കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ പന്തീരങ്കാവ് സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു. രണ്ട് ഡോക്ടർമാരെയും രണ്ട് നേഴ്‌സുമാരെയും പ്രതികളാക്കിയാണ് പോലീസ് കുന്ദമംഗലം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഡോ.സി.കെ.രമേശൻ, ഡോ.ഷഹന സ്റ്റാഫ് നഴ്സ്മാരായ രഹ്ന, മഞ്ജു എന്നിവരാണ് കേസിലെ പ്രതികൾ.
750 പേജുള്ള കുറ്റപത്രത്തിൽ 65 സാക്ഷികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചാണ് യുവതിയുടെ വയറ്റിൽ ശസ്ത്രക്രിയയ്‌ക്കിടെ കത്രിക കുടുങ്ങിയതെന്ന് അന്വേഷണത്തിൽ വ്യക്തമായെന്ന് അസിസ്റ്റന്റ് കമ്മീഷണർ കെ സുദർശൻ അറിയിച്ചു. 2017-ൽ നടത്തിയ എംആർഐ സ്‌കാനിംഗാണ് അന്വേഷണത്തിൽ നിർണായക തെളിവായതെന്നും എസിപി വ്യക്തമാക്കി.
കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും നഷ്ടപരിഹാരം കൂടി ലഭിച്ചാലെ നീതി ലഭിക്കൂവെന്നും ഹർഷിന പറഞ്ഞു.