ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ 10 വർഷമായി രാജ്യത്ത് മികച്ച ഭരണമാണ് കാഴ്ചവയ്‌ക്കുന്നതെന്നും അദ്ദേഹത്തെ പിന്തുണയ്‌ക്കേണ്ടത് തങ്ങളുടെ കടമയായി കാണുന്നുവെന്നും തമിഴ്‌നാട് മുൻമുഖ്യമന്ത്രി ഒ. പനീർസെൽവം. ബിജെപിയുമായി സഖ്യ ചർച്ചകൾ പുരോഗമിക്കുകയാണ്. 2024 തിരഞ്ഞെടുപ്പ് ഇരുപാർട്ടികളും ഒന്നിച്ച് നേരിടണമെന്നാണ് തന്റെ അഭിപ്രായമെന്നും പനീർസെൽവം പറഞ്ഞു. സേലത്ത് പാർട്ടി പ്രവർത്തകരുമായി നടത്തിയ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2019 തിരഞ്ഞെടുപ്പ് മുതൽ ഞങ്ങൾ ബിജെപിയുമായി സഖ്യത്തിലാണ്. കഴിഞ്ഞ 10 വർഷമായി പ്രധാനമന്ത്രി രാജ്യത്ത് മികച്ച ഭരണമാണ് കാഴ്ചവക്കുന്നത്. നിരവധി രാജ്യങ്ങൾ, രാഷ്‌ട്രത്തലവന്മാർ അദ്ദേഹത്തെ പ്രശംസിക്കുകയാണ്. നരേന്ദ്രമോദിയെ പിന്തുണയ്‌ക്കേണ്ടത് തങ്ങളുടെ കടമയായി കാണുന്നു. വരുന്ന തിരഞ്ഞെടുപ്പിലും ഞങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്‌ക്കും. ബിജെപിയുമായുള്ള സഖ്യ ചർച്ചകൾ പുരോഗമിക്കുകയാണ്. പനീർസെൽവം പറഞ്ഞു.
വരുന്ന തിരഞ്ഞെടുപ്പിൽ അമ്മാ മക്കൾ കഴകവുമായും യോജിച്ച് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് ടിടിവി ദിനകരനുമായി ചർച്ചകൾ നടത്തിക്കഴിഞ്ഞു. മുൻമുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തയായ ശശികലയ്‌ക്കൊപ്പം പ്രവർത്തിക്കാനുള്ള സന്നദ്ധത നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. അവരുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ്. പനീർസെൽവം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
ഇടപ്പാടി പളനിസാമിയുമായി തെറ്റിയതിനെ തുടർന്ന് 2022ലാണ് ഒ പനീർസെൽവം എഐഎഡിഎംകെയിൽ നിന്നും പുറത്തുപോകുന്നത്. ശേഷം എഐഎഡിഎംകെ (ഒപിഎസ്) രൂപീകരിച്ചു. എഐഎഡിഎംകെ തമിഴ്‌നാട്ടിൽ ബിജെപിയുമായി അകന്ന സാഹചര്യത്തിലാണ് മുന്നണി ചർച്ചകളുമായി ഒപിഎസ് സജീവമാകുന്നത്.