പാലക്കാട്: വെള്ളം നിറച്ച തൊട്ടിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ശിശുവിന് രക്ഷകരായത് അയൽവാസികളായ പെൺകുട്ടികൾ. ചിറ്റൂർ ഇന്ദിരാനഗറിലെ ശരവണൻ-ലിനി ദമ്പതികളുടെ കുഞ്ഞിനെയാണ് തൊട്ടിയിൽ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചക്കാണ് 14 ദിവസം മാത്രമുള്ള നവജാതശിശുവിനെ തൊട്ടിയിൽ കണ്ടെത്തിയത്. സംഭവ സമയം കുഞ്ഞിന്റെ അമ്മയും മുത്തശ്ശിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
കട്ടിലിൽ കിടത്തിയിരുന്ന കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് അയൽവാസികളായ പെൺകുട്ടികളുടെ അടുക്കൽ കുഞ്ഞിന്റെ അമ്മ എത്തുകയായിരുന്നു. ഉടൻ തന്നെ ഇവർ വീട്ടിലെത്തി തിരച്ചിൽ നടത്തിയതോടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. ആർ.അഭിനയ (20), സഹോദരി ആർ.അനുനയ (18), സമീപവാസി രാജേശ്വരി (13) അമ്മവീട്ടിൽ വിരുന്നിനെത്തിയ തമിഴ്നാട് സ്വദേശിനി ആർ.ശ്രീഹരിണിപ്രിയ (17) എന്നിവരാണ് കുഞ്ഞിനെ തൊട്ടിയിൽ നിന്നും രക്ഷിച്ചത്.
വീടിന് പുറകിലുള്ള കുളിമുറിയിലെ തൊട്ടിയിൽ വെള്ളത്തിൽ തുണിയോടുകൂടെ കമിഴ്ന്ന നിലയിലാണ് കുഞ്ഞ് കിടന്നത്. തുടർന്ന്, 20 കാരിയായ അഭിനയ തൊട്ടിയിൽ നിന്നും കുഞ്ഞിനെ പുറത്തെടുത്തതിന് ശേഷം കൃതൃമ ശ്വാസം നൽകുകയും ചെയ്തു. ഇതോടെയാണ് കുഞ്ഞ് കരഞ്ഞ് തുടങ്ങിയത്. നാട്ടുകാർ കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.