മുംബൈ: രാജ്യത്തിന്റെ പ്രതിരോധ ശക്തിക്ക് കരുത്തുപകരാൻ കൂടുതൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനൊരുങ്ങി ഇസ്രോ. ജിയോ ഇന്റലിജൻസ് വിവരങ്ങൾ ശേഖരിക്കുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 50 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനാണ് ഇസ്രോ പദ്ധതിയിടുന്നത്. അതോടൊപ്പം തന്നെ സൈനികരുടെ നീക്കം വീക്ഷിക്കുന്നതിനും ആയിരകണക്കിന് കിലോമീറ്റർ പ്രദേശം ചിത്രീകരിക്കുന്നതിനുമായി വിവിധ ഭ്രമണ പഥങ്ങളിൽ ഉപഗ്രഹങ്ങളുടെ ഒരു പാളി നിർമ്മിക്കാനും ഇസ്രോ ലക്ഷ്യമിടുന്നതായി ചെയർമാൻ എസ് സോമനാഥ് പറഞ്ഞു. മുംബൈ ഐഐടിയിൽ വച്ച് നടന്ന ടെക്‌ഫെസ്റ്റിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ശക്തമായ രാജ്യമായി ഇന്ത്യ മാറുന്നതിന് രാജ്യത്തിന്റെ നിലവിലെ ഉപഗ്രഹ ശ്യംഖല മതിയാകില്ല. നിലവിലുള്ളതിന്റെ പത്തിരട്ടി വലുപ്പം അതിന് ആവശ്യമാണ്. മാറ്റങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള ഉപഗ്രഹങ്ങളുടെ കഴിവിനെ മെച്ചപ്പെടുത്തുക, ഡാറ്റകൾ വിശകലനം ചെയ്യുന്നതിനും ഡാറ്റകൾ ഡൗൺലോഡ് ചെയ്യുന്നതും കൂടാതെ ആവശ്യമുള്ളത് സംരക്ഷിച്ചുനിർത്താനും എഐ സാധ്യതകൾ ഉപയോഗപ്പെടുത്തണം.
ഒരു രാജ്യത്തിന്റെ സുരക്ഷ സംരക്ഷണത്തിന്റെ ഭാഗമായി രാജ്യാതിർത്തികളും അയൽ രാജ്യങ്ങളും നിരീക്ഷിക്കുന്നതിൽ ഉപഗ്രഹങ്ങൾക്ക് പ്രധാന പങ്കുണ്ട്. ഇതിനായി നിരവധി ഉപഗ്രഹങ്ങളാണ് ഇസ്രോ നിർമ്മിക്കുന്നത്. ഇത്തരത്തിൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നത് വഴി രാജ്യത്തിന് പ്രതിരോധ ശക്തി വർദ്ധിപ്പിക്കാൻ കഴിയും’. എസ് സോമനാഥ് കൂട്ടിച്ചേർത്തു.