ലക്‌നൗ: അന്താരാഷ്‌ട്ര തലത്തിൽ ഹിന്ദുത്വത്തിന്റെ ഏറ്റവും വലിയ പ്രതീകമായി അയോദ്ധ്യ മാറുമെന്ന് ശ്രീറാം റിസർച്ച് സെന്റർ ചെയർമാൻ അജയ് പ്രതാപ് സിംഗ്. കഴിഞ്ഞ 20 വർഷത്തെ അയോദ്ധ്യയുടെ ചരിത്രം പരിശോധിച്ചാൽ പ്രദേശത്തിന്റെ ഇന്നത്തെ മാറ്റം പ്രകടമാണെന്നും രാജ്യത്തെ മികച്ച നഗരങ്ങളിലൊന്നായി അയോദ്ധ്യ മാറിയെന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാരന് ചിന്തിക്കാവുന്നതിലപ്പുറമാണ് അയോദ്ധ്യയുടെ ഇന്നത്തെ വളർച്ച. 20 വർഷമായി അവഗണനകൾ മാത്രം നേരിട്ട അയോദ്ധ്യയുടെ മാറ്റം എല്ലാവരെയും അമ്പരിപ്പിക്കുന്നതാണ്. ഹിന്ദുത്വത്തിന്റെ പ്രതീകമായി അന്താരാഷ്‌ട്ര തലത്തിൽ അയോദ്ധ്യ മാറുമെന്നാണ് ഞാൻ പ്രതിക്ഷിക്കുന്നത്. – അജയ് പ്രതാപ് സിംഗ് പറഞ്ഞു.
2001-ലാണ് ക്ഷേത്രനഗരിയിലെ റാം മനോഹർ ലോഹ്യ അവധ് സർവകലാശാലയിലെ റാം ശോധ് പീഠ് എന്നും അറിയപ്പെടുന്ന ഗവേഷണ കേന്ദ്രം സ്ഥാപിതമായത്. ശ്രീരാമനെ കുറിച്ച് ഗവേഷണം നടത്തുന്ന ഇന്ത്യയിലെ ഏക സ്ഥാപനമാണിത്. സൗഹാർദ്ദത്തിന്റെ സന്ദേശമാണ് രാമൻ പകർന്ന് നൽകിയതെന്നും രാമനെ കുറിച്ചുള്ള വിഷയങ്ങളിൽ ഗവേഷണം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















