വൻ കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ് ഐഎസ്ആർഒ . കെമിക്കൽ എഞ്ചിനുകളിൽ പറക്കുന്ന റോക്കറ്റുകൾക്ക് പകരം ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന റോക്കറ്റുകൾ നിർമ്മിക്കുന്നതിലേക്കാണ് ഇപ്പോൾ ഐഎസ്ആർഒ നീങ്ങുന്നത്. വമ്പൻ ബഹിരാകാശ ദൗത്യങ്ങൾക്ക് ഇത്തരം റോക്കറ്റുകൾ ഏറെ ഗുണം ചെയ്യും. ഏത് ദീർഘദൂരവും കുറഞ്ഞ സമയം കൊണ്ട് ഈ റോക്കറ്റുകൾക്ക് മറികടക്കാനാകും.
ഈ റോക്കറ്റിന്റെ പ്രാരംഭ രൂപരേഖയും വെളിപ്പെടുത്തിയിട്ടുണ്ട്. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ആണവ എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോക്കറ്റ് വികസിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ . അങ്ങനെയെങ്കിൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഇന്ത്യയ്ക്ക് സ്വന്തം ബഹിരാകാശ പേടകത്തെ വിദൂര ഗ്രഹങ്ങളിലേക്ക് അയക്കാൻ കഴിയും.
ഭാവിയിൽ ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ദൗത്യങ്ങളിൽ ബഹിരാകാശ സഞ്ചാരികൾക്ക് തിരികെ വരുന്നതിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല എന്നതാണ് ന്യൂക്ലിയർ റോക്കറ്റുകളുടെ മറ്റൊരു നേട്ടം. ഇന്ധനത്തിന്റെ കാര്യത്തിൽ ആശങ്കകളൊന്നും ഉണ്ടാകില്ല. സൗരയൂഥത്തിന് പുറത്തുള്ള എല്ലാ ദൗത്യങ്ങൾക്കും ആണവ ഇന്ധന റോക്കറ്റുകൾ മികച്ചതാണെന്ന് തെളിയിക്കാനുമാകും .
ഐഎസ്ആർഒയും ഭാഭാ ആറ്റോമിക് റിസർച്ച് സെന്ററും സംയുക്തമായി റേഡിയോ തെർമോ ഇലക്ട്രിക് ജനറേറ്ററുകൾ (ആർടിജി) വികസിപ്പിക്കുന്നതായും സൂചനയുണ്ട് . നിലവിൽ റോക്കറ്റുകളിലും ഉപഗ്രഹങ്ങളിലും കെമിക്കൽ എഞ്ചിനുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇവയ്ക്ക് ധാരാളം ഇന്ധനം ആവശ്യമായി വരുന്നുണ്ട്.
വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ന്യൂക്ലിയർ എഞ്ചിൻ പോലെയാകില്ല അത്. ഇതിൽ ആണവ വിഘടനം ഉണ്ടാകില്ല. പകരം റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾ ഉപയോഗിക്കും.