ന്യൂഡൽഹി:കാനഡ ആസ്ഥാനമായി പ്രവൃത്തിക്കുന്ന ഗുണ്ടാ നേതാവ് ലഖ്ബീർ സിംഗ് ലാൻഡയെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 33 കാരനായ ലഖ്ബീർ സിംഗ് ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പായ ബബ്ബർ ഖൽസ ഇന്റർനാഷണലിന്റെ ഭാഗമായി പ്രവർത്തിക്കുന്നയാളാണ്. പഞ്ചാബ് സ്വദേശിയായ ലഖ്ബീർ സിംഗ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാനഡയിലാണ് താമസം.
2021-ല് പഞ്ചാബ് പോലീസിന്റെ ഇന്റലിജൻസ് ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണം ആസൂത്രണം ചെയ്തതിൽ മുഖ്യ പങ്കാളിയായിരുന്നു ലഖ്ബീർ സിംഗ്. 2022 ഡിസംബറിൽ സർഹാലി പോലീസ് സ്റ്റേഷനിൽ നടന്ന ആർപിജി ആക്രമണത്തിലും ഇയാൾക്ക് പങ്കുണ്ട്. ഇത് കൂടാതെ മറ്റ് തീവ്രവാദ കേസുകളിലും ഇയാളുടെ പേരുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
ഗുർപത്വന്ത് സിംഗ് പന്നു അടക്കമുള്ള നിരവധി ഖാലിസ്ഥാൻ ഭീകരരുമായി ലഖ്ബീറിന് അടുത്ത ബന്ധമുണ്ടെന്ന സ്ഥിരീകരണത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇയാളെ ഭീകരനായി പ്രഖ്യാപിച്ചത്.