ലക്നൗ : അയോദ്ധ്യ ക്ഷേത്രനിർമാണത്തിന്റെ രണ്ടാം ഘട്ടം 2024 ഡിസംബറോടെ പൂർത്തിയാകും. മൂന്നാം ഘട്ടം 2025 ലാകും പൂർത്തിയാകുക . അയോദ്ധ്യ രാമക്ഷേത്രനിർമ്മാണത്തെ കുറിച്ച് പഠിക്കാൻ രാജ്യത്തെ പല ഐഐടികളും ആഗ്രഹിക്കുന്നുവെന്നാണ് റിപ്പോർട്ട് .
പഠനത്തിൽ രാമക്ഷേത്രത്തിന്റെ ആർക്കിടെക്ചറും ഡിസൈനും ഉൾപ്പെടുത്താനാണ് ഐഐടികളുടെ നീക്കം . സിവിൽ എഞ്ചിനീയറിംഗിൽ ക്ഷേത്ര നിർമാണത്തെ പറ്റിയുള്ള പഠനം ഉടൻ ആരംഭിക്കും. ക്ഷേത്ര നിർമാണത്തെ കുറിച്ച് പഠിക്കാൻ രാജ്യത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഉടൻ ആരംഭിക്കാനും പദ്ധതിയുണ്ട് . യുപിയിൽ മാത്രമേ ഇത് നിർമ്മിക്കാനാകൂവെന്നാണ് വിദഗ്ധർ നൽകുന്ന നിർദേശം . രാജ്യത്തെ ക്ഷേത്ര നിർമാണ സാങ്കേതികവിദ്യയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന കേന്ദ്രമാക്കി ഇത് മാറണമെന്നാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്.
രാമക്ഷേത്രത്തിന്റെ തറക്കല്ലിടലാണ് ക്ഷേത്രനിർമാണത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് നിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര പറഞ്ഞു. മുഴുവൻ മണ്ണും നീക്കി പുതിയ മണ്ണ് ചേർക്കേണ്ടി വന്നു . ഇത് 3 തവണ ചെയ്യേണ്ടി വന്നു. 3 തവണ രേഖാമൂലം എഴുതി നൽകിയായിരുന്നു ഇത് ചെയ്തത് .ക്ഷേത്രത്തിന്റെ നിർമാണത്തിന് 2000 കോടി രൂപ ചെലവ് വരുമെന്ന് നിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര പറഞ്ഞു. ഇതുവരെ 800-900 കോടി രൂപ ചെലവഴിച്ചു. അയോദ്ധ്യയിൽ ധാരാളം നിക്ഷേപം വരും. ഹോട്ടൽ വ്യവസായവും , തൊഴിലവസരങ്ങളും വർദ്ധിക്കും. ഓരോ വ്യക്തിയുടെയും വരുമാനം വർദ്ധിക്കും. 50 മുതൽ 100 വരെ കിടക്കകളുള്ള ആശുപത്രി നിർമിക്കാൻ ആളുകൾ ഭൂമി തേടുകയാണെന്നും അദ്ദേഹം പറഞ്ഞു.