ന്യൂഡൽഹി: 2023 ഡിസംബർ 22ലെ കണക്കുപ്രകാരം ഭാരതത്തിന്റെ വിദേശനാണ്യ ശേഖരം 4.471 ബില്യൺ ഡോളർ വർദ്ധിച്ച് 620.441 ബില്യൺ ഡോളറിലെത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ 21 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതനുസരിച്ച് 2023ൽ ഇതുവരെ വിദേശനാണ്യ ശേഖരത്തിലേക്ക് 58 ബില്യൺ ഡോളർ കൂട്ടിച്ചേർക്കപ്പെട്ടതായി ആർബിഐ അറിയിച്ചു.
വിദേശനാണ്യ ശേഖരത്തിൽ ഏറ്റവും സുപ്രധാന ഘടകമായ എഫ്‌സിഎ (വിദേശ കറൻസി സ്വത്തുക്കൾ) 4.698 ബില്യൺ ഡോളർ വർദ്ധിച്ചിരുന്നു. ഇക്കാര്യം ആർബിഐയുടെ പ്രതിവാര സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സ്വർണ ശേഖരത്തിന്റെ വളർച്ചയിൽ മുൻ ആഴ്ചയേക്കാൾ താരതമ്യേന കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വിദേശനാണ്യ കരുതൽ ശേഖരം എന്നാൽ രാജ്യത്തിന്റെ സ്വത്തുക്കളാണ്. ഭാരതത്തിൽ ആർബിഐയാണ് ഇത് കൈകാര്യം ചെയ്യുന്നത്. യുഎസ് ഡോളർ മുതൽ യൂറോ, ജപ്പാനീസ് യെൻ, പൗണ്ട് എന്നീ റിസർവ് കറൻസികളാണ് ഇതിൽ ഭൂരിഭാഗവും ഉൾപ്പെടുന്നത്. 2021 ഒക്ടോബറിൽ രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം 645 ബില്യൺ ഡോളറിലെത്തിയിരുന്നു. എക്കാലത്തെയും ഉയർന്ന നിരക്കായിരുന്നു ഇത്.