മുംബൈ: അർബുദ രോഗങ്ങളുടെ ഭീകരത എത്രത്തോളമാണെന്ന് എല്ലാവർക്കും അറിയാം. കൃത്യമായ മരുന്ന് ഇതു വരെ അർബുദ രോഗങ്ങൾക്ക് കണ്ടെത്തിയിട്ടില്ല. കീമോതെറാപ്പിയാണ്് സാധാരണയായി അർബുദത്തിൽ നിന്നും മോചനം ലഭിക്കുന്നതിനായുള്ള ഏക മാർഗം. എന്നാൽ കീമോയുടെ പാർശ്വഫലങ്ങൾ പലപ്പോഴും എല്ലാവരുടെയും ശരീരത്തിന് താങ്ങാൻ പറ്റണമെന്നില്ല. പ്രത്യേകിച്ച് കുട്ടികളിൽ.
കുട്ടികളിലെ രക്താർബുദത്തിനായി പുതിയ കീമോ മരുന്ന് വികസിപ്പിച്ചിരിക്കുകയാണ് മുംബൈ ടാറ്റ ആശുപത്രി. ബെംഗളൂരുവിലെ ഐഡിആർഎസ് ലാബുമായി കൂടിച്ചേർന്നാണ് സിറപ്പ് രൂപത്തിലുള്ള മരുന്ന് വികസിപ്പിച്ചെടുത്തിരിക്കുന്നത്. 6-മെർകാപ്‌റ്റോപൂരിൻ(6-MP) എന്ന് പേരിട്ടിരിക്കുന്ന മരുന്ന് കുട്ടികളിൽ ഉണ്ടാകുന്ന അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയയെ ചെറുക്കാൻ മികച്ചതാണ്. കുട്ടികളിലെ രക്താർബുദ ചികിത്സക്കായി ഉപയോഗിക്കാവുന്ന രാജ്യത്ത് ലഭ്യമായിട്ടുള്ള ആദ്യ കീമോതെറാപ്പി മരുന്നാണിത്.
മരുന്നിന് ദേശീയ ഡ്രഗ് റെഗുലേറ്ററി ബോഡിയായ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ അംഗീകാരം ലഭിച്ചു. രാജ്യത്തുടനീളമുള്ള എല്ലാ പ്രധാന ആശുപത്രികളിലും മരുന്ന് ഉടൻ ലഭ്യമാകും.
കുട്ടികളുടെ ശരീരഭാരത്തിന് അനുസരിച്ചാണ് മരുന്ന് നൽകുക. കുട്ടികൾക്ക് നൽകുന്നതിനാൽ തന്നെ അതിന് സൗകര്യ പ്രദമായ രീതിയിൽ പൗഡർ അല്ലെങ്കിൽ സിറപ്പ് രൂപത്തിലാണ് പ്രിവൾ എന്നറിയപ്പെടുന്ന മരുന്ന് ലഭിക്കുകയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.