ശ്രീഹരിക്കോട്ട: പുതുവർഷത്തിലെ ആദ്യ ദൗത്യമായ എക്‌സ്‌പോസാറ്റ് (എക്‌സ്-റേ പോളാരിമീറ്റർ) വിക്ഷേപണം വിജയകരമായി പൂർത്തീകരിച്ച് ഐഎസ്ആർഒ. പ്രപഞ്ച രഹസ്യങ്ങൾ തേടുന്ന ഉപഗ്രഹമാണ് എക്‌സ്‌പോസാറ്റ്. വിക്ഷേപണം വിജയകരമാക്കിയ ശാസ്ത്രജ്ഞരെ ഇസ്രോ ചെയർമാൻ എസ്. സോമനാഥ് അഭിനന്ദിച്ചു.
എക്‌സ്‌റേ തരംഗങ്ങളിലൂടെ തമോഗർത്തങ്ങളുടെയും ന്യൂട്രോൺ നക്ഷത്രങ്ങളുടെയും അടക്കം പഠനം നടത്തുകയാണ് എക്‌സ്‌പോസാറ്റ് ദൗത്യത്തിന്റെ ലക്ഷ്യം. അഞ്ചുവർഷം നീളുന്ന ദൗത്യം ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നുകൊണ്ട് തന്നെയാണ് എക്‌സ്‌പോസാറ്റ് നിർവ്വഹിക്കുക. ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള രണ്ടാമത്തെ ദൗത്യമാണ് ഭാരതത്തിന്റെ എക്‌സ്‌പോസാറ്റ്. മുൻഗാമിയെന്ന് വിശേഷിപ്പിക്കാവുന്ന തരത്തിൽ നാസ മാത്രമാണ് സമാനദൗത്യത്തിനായി ഉപഗ്രഹം നേരത്തെ വിക്ഷേപിച്ചിട്ടുള്ളത്. 2021-ലായിരുന്നു ഇത്.
ഇന്ന് എക്‌സ്‌പോസാറ്റിനൊപ്പം 10 ചെറു ഉപഗ്രഹങ്ങളും ഇസ്രോ വിക്ഷേപിച്ചിരുന്നു. ഇക്കൂട്ടത്തിൽ വിദ്യാർത്ഥികൾ നിർമ്മിച്ച വിസാറ്റ് ഉപഗ്രഹവുമുണ്ട്. തിരുവനന്തപുരം പൂജപ്പുര എൽബിഎസ് വനിതാ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളാണ് വിസാറ്റ് നിർമ്മിച്ചത്.
അതേസമയം 2024 ഗഗൻയാന്റെ വർഷമായിരിക്കുമെന്ന് ഇസ്രോ ചെയർമാൻ പ്രഖ്യാപിച്ചു. ഗഗൻയാന്റെ ആദ്യ മനുഷ്യ ദൗത്യം 2025ലാകും നടക്കുക. ഇക്കൊല്ലം ആളില്ലാ ദൗത്യം നടക്കും, ആദ്യത്യ എൽ-1 ലാഗ്രാഞ്ച് പോയിന്റിനോട് അടുത്തു. ജനുവരി ആറിന് പോയിന്റിലെത്തും. നാസയും ഇസ്രോയും സംയുക്തമായി നിർമ്മിക്കുന്ന നിസാർ ദൗത്യത്തിന്റെ തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലാണെന്നും 2024 ആദ്യ പകുതിയിൽ വിക്ഷേപണം നടക്കുമെന്നും സോമനാഥ് അറിയിച്ചു.