ലക്നൗ: പുതുവർഷത്തോടനുബന്ധിച്ച് അയോദ്ധ്യയിലെ രാം ലല്ലയ്‌ക്ക് 56 ഇനം സവിശേഷ മധുര പലഹാരങ്ങൾ സമർപ്പിച്ച് വ്യാപാരി. രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് പ്രസാദം ഏറ്റുവാങ്ങി. വ്യത്യസ്ത തരം മധുരപലഹാരങ്ങളാണ് പ്രസാദത്തിൽ ഉൾപ്പെടുന്നത്.
പുതുവർഷത്തോടനുബന്ധിച്ച് ദൈവത്തിന് 56 ഇനം മധുര പലഹാരങ്ങൾ നിവേദിക്കുന്ന ചടങ്ങുണ്ട്. പണ്ടുള്ളവർ മുടങ്ങാതെ ഇത് ആചരിച്ചിരുന്നു. ലക്നൗവിലെ പ്രശസ്ത വ്യാപാര കേന്ദ്രമായ മധുരിമ എന്ന വ്യപാര സ്ഥാപനത്തിൽ നിന്നാണ് പ്രസാദം നൽകിയത്.

ജനുവരി 22-ന് പ്രാണപ്രതിഷ്ഠാ ചടങ്ങിലും 56 തരം മധുര പലഹാരങ്ങൾ തങ്ങൾ സമർപ്പിക്കുമെന്ന് വ്യാപാരി അറിയിച്ചു. ജനുവരി 16 മുതൽ ഏഴ് ദിവസങ്ങളിലായാണ് പ്രതിഷ്ഠാ ചടങ്ങുകൾ. ജനുവരി 22-ന് ഉച്ചയ്‌ക്ക് 12.45-ന് ശ്രീരാമന്റെ വിഗ്രഹം ശ്രീകോവിലിൽ പ്രതിഷ്ഠിക്കും. രാജ്യത്തെ ഓരോ ഹൈന്ദവ വിശ്വാസിയും അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ദിനത്തിനായി കാത്തിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുൾപ്പെടെ 8000-ത്തിലധികം വിശിഷ്ട വ്യക്തികൾ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കും. വിവിധ മേഖലയിലുള്ള പ്രമുഖരെയും രാമക്ഷേത്രം യാഥാർത്ഥ്യമാക്കാൻ അക്ഷീണം പ്രവർത്തിച്ചവരെയും, അതിനായി സഹായിച്ചവരെയും ചടങ്ങിൽ പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്.















