ബുസാൻ: മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ ദക്ഷിണ കൊറിയൻ പ്രതിപക്ഷ പാർട്ടി നേതാവ് ലീ ജേ മ്യുങ്ങിന് കഴുത്തിൽ കുത്തേറ്റു. ബുസാനിൽ നിർമ്മിക്കുന്ന പുതിയ വിമാനത്താവളത്തിന്റെ സ്ഥലവും മറ്റ് സന്ദർശിച്ച ശേഷം മടങ്ങി വരുമ്പോഴായിരുന്നു ആക്രമണം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്ത് വന്നിട്ടുണ്ട്. മാദ്ധ്യമപ്രവർത്തകർ ലീ ജേയുടെ അടുത്തേക്ക് വരുന്നതും, ഇതിനിടെ ഒരാൾ പൊടുന്നനെ കഴുത്തിലേക്ക് കുത്തുന്നതും വീഡിയോയിൽ വ്യക്തമാണ്.
ഉടനെ തന്നെ അടുത്ത് ഉണ്ടായിരുന്ന ആളുകൾ ഇദ്ദേഹത്തെ പിടിക്കാനൊരുങ്ങുന്നതും, ലീ ജേ തളർന്നു വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. കത്തി പോലെയുള്ള ചെറിയ ആയുധം ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഉടനെ തന്നെ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലേക്കും, പിന്നീട് വിദഗ്ധ ചികിത്സയ്‌ക്കായി ഹെലികോപ്റ്ററിൽ മറ്റൊരു ആശുപത്രിയിലേക്കും കൊണ്ടുപോയതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കഴുത്തിൽ ആഴത്തിലുള്ള മുറിവല്ല സംഭവിച്ചത് എന്നാണ് വിവരം. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയും അദ്ദേഹത്തിന് ബോധം ഉണ്ടായിരുന്നുവെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അക്രമിയെ സംഭവസ്ഥലത്ത് നിന്ന് തന്നെ പോലീസ് പിടികൂടി. ലീ ജേയുടെ പേര് എഴുതിയ തൊപ്പിയും അക്രമി ധരിച്ചിരുന്നു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും, ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.