ചണ്ഡീഗഢ്: അർജ്ജുന അവാർഡ് ജേതാവായ പഞ്ചാബ് പോലീസ് ഓഫീസറുടെ മൃതദേഹം റോഡരികിൽ കണ്ടെത്തി. സംഗ്രൂരിലെ ഡിഎസ്പി ദൽബീർ സിങിന്റെ(54) മൃതദേഹമാണ് ബസ്തി ബാവഖേൽ കനാലിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെടുത്തത്. ഗ്രാമീണർ വിളിച്ച് അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘമാണ് മൃതദേഹം ഡിഎസ്പി ദൽബീറിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. വെയ്റ്റ്‌ലിഫ്റ്റർ കൂടിയാണ് മരിച്ച ഡിഎസ്പി
പ്രാഥമിക പരിശോധനയിൽ വാഹനാപകടമായാണ് പഞ്ചാബ് പോലീസ് കരുതിയതെങ്കിലും പോസ്റ്റ്മോർട്ടത്തിൽ ഡിഎസ്പിയുടെ കഴുത്തിൽ വെടിയുണ്ട കണ്ടെത്തുകയായിരുന്നു. ഡിഎസ്പിയുടെ സർവീസ് പിസ്റ്റളും കാണാതായിട്ടുണ്ട്.
ഡിസംബർ 31ന് രാത്രി ന്യൂഇയർ പാർട്ടി കഴിഞ്ഞ് തിരിച്ച് വരുമ്പോൾ ദൽബീർ സിങ് ബസ്സ്റ്റാൻഡിന് സമീപം ഇറങ്ങിയതായി അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പോലീസിന് മൊഴി നൽകി. ഈ സമയത്ത് ഡിഎസ്പിക്കൊപ്പം അദ്ദേഹത്തിന്റെ ഗാർഡുകൾ ഉണ്ടായിരുന്നില്ല. പഞ്ചാബ് പോലീസ് ബസ് സ്റ്റാൻഡിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. സംഭവത്തിൽ ഡിഎസ്പിയുടെ കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യുമെന്ന് എഡിസിപി ബൽവീന്ദർ സിംഗ് രന്ധവ പറഞ്ഞു.