ന്യൂഡൽഹി: നിയമവിരുദ്ധമായി കൈവശം വെച്ചിരുന്ന വെടിയുണ്ടകളുമായി ഡൽഹി വിമാനത്താവളത്തിൽ യുവാവ് പിടിയിൽ. പഞ്ചാബ് സ്വദേശിയായ വ്യക്തിയുടെ ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു വെടിയുണ്ടകൾ കണ്ടെത്തിയത്. സംഭവത്തിൽ ഗുർദാസ്പൂർ സ്വദേശി ഗുരീന്ദർ സിംഗാണ്(45) പിടിയിലായത്. ഡൽഹിയിൽ നിന്ന് അമൃത്സറിലേക്കുള്ള യാത്രയ്ക്കിടയിലാണ് ഇയാളെ പോലീസ് പിടികൂടിയത്.
ലഗേജ് പരിശോധയ്ക്കിടെ സ്ക്രീനിംഗിൽ പ്രതിയുടെ ബാഗിൽ വെടിയുണ്ടകൾ ഉള്ളതായി കാണുകയും തുടർന്ന് ബാഗ് പരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നു. പരിശോധനയിൽ പ്രതിയുടെ ബാഗിൽ നിന്ന് 50-ഓളം വെടിയുണ്ടകൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്രതിയെ ശാരീരിക പരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു.
വെടിയുണ്ടകൾ കൈവശം വെയ്ക്കുന്നതിനുള്ള ഒരു തരത്തിലുള്ള രേഖകളും ഇയാളുടെ പക്കൽ ഉണ്ടായിരുന്നില്ല. പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.