കവരത്തി: കവരത്തിയിൽ 1,156 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ടെലി കമ്യൂണിക്കേഷൻ, കുടിവെള്ളം, സൗരോർജ്ജം, ആരോഗ്യം, ശിശു സംരക്ഷണം തുടങ്ങിയ മേഖലകളിലെ വിവിധ വികസന പദ്ധതികൾക്കാണ് അദ്ദേഹം തുടക്കം കുറിച്ചത്. 2020-ൽ 1000 ദിവസത്തിനകം ലക്ഷദ്വീപിൽ ഹൈസ്പീഡ് ഇന്റർനെറ്റ് സൗകര്യം ഉറപ്പുവരുത്തുമെന്ന് ഞാൻ പറഞ്ഞിരുന്നു. ഇന്ന് കൊച്ചി-ലക്ഷദ്വീപ് അന്തർവാഹിനി ഒപ്റ്റിക്കൽ ഫൈബർ പദ്ധതി ഉദ്ഘാടനം ചെയ്തോടെ ആ വാഗ്ദാനം നടപ്പിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യത്തിന് ശേഷം അധികാരത്തിലെത്തിയ സർക്കാരുകൾ രാജ്യത്തിന്റെ വളർച്ചയ്ക്ക് വേണ്ടിയല്ല പ്രവർത്തിച്ചത്. അവരുടെ ലക്ഷ്യം തങ്ങളുടെ രാഷ്ട്രീയ പാർട്ടിയുടെ വളർച്ച മാത്രമായിരുന്നു. മുൻ സർക്കാരിന്റെ ഭരണ കാലത്ത് തികഞ്ഞ അവഗണനയാണ് ദ്വീപ് സമൂഹത്തോട് കാണിച്ചത്. കേന്ദ്രഭരണ പ്രദേശങ്ങളുടെയും സംസ്ഥാനങ്ങളുടെയും ഉന്നമനത്തിനും വികസനത്തിനുമായി മുൻ സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചില്ല. പാർശ്വവത്കരിക്കപ്പെട്ട ഇവിടുത്തെ ജനങ്ങൾ ജീവിതം മുന്നോട്ട് കൊണ്ടുപോകാനായി ഏറെ ബുദ്ധിമുട്ടി. എന്നാൽ ബിജെപി സർക്കാർ രാജ്യത്ത് അധികാരത്തിലേറിയതിന് ശേഷം ഈ സംസ്ഥാനങ്ങളുടെ വികസനത്തിനാണ് മുൻഗണന നൽകിയത്. ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പുവരുത്തുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി ദക്ഷിണേന്ത്യയിലെത്തിയത്. തമിഴ്നാട് സന്ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രി ലക്ഷദ്വീപിലെത്തിയത്. ഇന്ന് ഉച്ചയ്ക്ക് കേരളത്തിലെത്തുന്ന അദ്ദേഹം വിവിധ പരിപാടികളുടെ ഭാഗമാകും. വൈകിട്ട് മൂന്ന് മണിയ്ക്ക് തേക്കിൻകാട് മൈതാനത്ത് രണ്ട് ലക്ഷം സ്ത്രീകൾ അണിനിരക്കുന്ന മഹിളാ സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും.