തീർത്ഥാടന കേന്ദ്രങ്ങൾ ശുചീകരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ഏറ്റെടുത്ത് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.
അയോദ്ധ്യയെ ഭാരതത്തിലെ ഏറ്റവും വൃത്തിയുള്ള തീർത്ഥാടനകേന്ദ്രമാക്കി മാറ്റാനാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. ജനുവരി14 മുതൽ രാജ്യത്തെ വിവിധ തീർത്ഥാടന കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചിരിക്കുകയാണ്. നമ്മുക്ക് ഒത്തൊരുമിച്ച് ഈ ദൗത്യം ഏറ്റെടുക്കാമെന്ന് കേന്ദ്രമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗം ഉൾപ്പെട്ട വീഡിയോ പങ്കുവച്ച് കൊണ്ടാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
നമ്മുടെ രാജ്യത്തിനകത്തും പുറത്തുമുള്ള അതിഥികൾക്ക് വേണ്ടി തയ്യാറിയിരിക്കണമെന്ന് അയോദ്ധ്യാ നിവാസികളോട് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രധാനമന്ത്രിയുടെ പ്രസംഗം ആരംഭിക്കുന്നത്. ഇന്ന് രാജ്യത്തെയും ലോകത്തെയും ആളുകൾ എല്ലാ ദിവസവും അയോദ്ധ്യ സന്ദർശിക്കുകയാണ്. അയോദ്ധ്യാ നഗരത്തെ ഭാരതത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമാക്കി മാറ്റണം.
ഒരു ശുചിത്വമാർന്ന അയോദ്ധ്യാ എല്ലാ അയോദ്ധ്യാ വാസികളുടെയും ഉത്തരവാദിത്വമാണ്. മഹത്തായ രാമക്ഷേത്രം യാഥാർത്ഥ്യമാകുന്നതിന് മുന്നോടിയായി മകര സംക്രാന്തി ദിവസം രാജ്യത്തുടനീളം ചെറുതും വലുതുമായ എല്ലാ തീർത്ഥാടന കേന്ദ്രങ്ങളും ശുചീകരണ പരിപാടികൾ സംഘടിപ്പിക്കണം. നമ്മുടെ തീർത്ഥാടന കേന്ദ്രങ്ങൾ മലിനമാകാൻ ഒരിക്കലും അനുവദിക്കരുത്- പ്രധാനമന്ത്രി പറഞ്ഞു.