ഭൂമിയുടെ ഊർജ്ജ സ്രോതസ്സായ സൂര്യന്റെ നിഗൂഢ രഹസ്യങ്ങൾ തേടിയുള്ള യാത്രയുടെ സുപ്രധാന ഘട്ടമാണ് ഇന്നലെ പൂർത്തീകരിച്ചത്. ഭൂമിയുടെയും സൂര്യന്റെയും ആകർഷണങ്ങളിൽ പെടാതെ ലാഗ്രഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിലേക്ക് ഇന്ത്യയുടെ ആദിത്യ എൽ-1 പ്രവേശിച്ച് കഴിഞ്ഞു. ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെ നിന്നും വിവരങ്ങൾ നൽകാൻ പേടകം സജ്ജം, അവ ഒപ്പിയെടുക്കാൻ ബെംഗളൂരുവിലെ ഇസ്രോയുടെ കേന്ദ്രവും.
ലാഗ്രഞ്ച് പോയിന്റിൽ പ്രവേശിച്ചതോടെ നിർണായക വിവരങ്ങൾ കണ്ടെത്താനുള്ള പരിശ്രമത്തിലാകും ആദിത്യ എൽ-1.ഭാരതത്തിന്റെ ശാസ്ത്ര അഭിലാഷത്തിന്റെയും വൈഭവത്തിന്റെയും വിളക്കുമാടമായി നിലകൊണ്ട് വരുന്ന അഞ്ച് വർഷക്കാലം സൂര്യനെ കുറിച്ച് സമഗ്ര പഠനം നടത്തും. ഭൂതകാലത്തിൽ നിന്നുള്ള പാഠങ്ങളെ ഉൾക്കൊള്ളാനും നിലവിലെ സാഹചര്യങ്ങളെ മനസിലാക്കാനും ഭാവിയിലേക്കുള്ള അഭിലാഷങ്ങളെയും ദൗത്യം പ്രതിനിധീകരിക്കുന്നു.
ആദിത്യ എൽ-1 ഹാലോ ഭ്രമണപഥത്തിൽ തുടരുന്നതോടെയാകും ദൗത്യ സംഘം ഓൺബോർഡ് ഉപകരണങ്ങളുടെയും ടെസ്റ്റ് സിസ്റ്റത്തിന്റെയും കൃത്യത പരിശോധിച്ച് ഉറപ്പിച്ച ശേഷമാകും പേടകം പൂർണ രീതിയിൽ പ്രവർത്തിപ്പിച്ച് തുടങ്ങുക. ഭൂമിയിലേക്ക് വിവരങ്ങൾ നൽകാൻ ഏഴ് പേലോഡുകളാണ് ആദ്യഘട്ടത്തിൽ പേടകത്തിൽ ഉണ്ടായിരുന്നത്. 15 ലക്ഷം കിലോമീറ്റർ യാത്രയിൽ നാലെണ്ണം ഇതിനകം കമ്മീഷൻ ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന മൂന്ന് പേലോഡുകൾ എൽ1-ൽ പോയിന്റിൽ വിലയിരുത്തും.
ഒന്നാം ലാഗ്രഞ്ച് പോയിന്റിൽ നിന്ന് പുറപ്പെടുന്ന വെളിച്ചം ഭൂമിയിലെത്താൻ ഏകദേശം നാല് സെക്കൻഡ് സമയം വേണം. സെക്കൻഡിൽ ഏകദേശം മൂന്ന് ലക്ഷം കിലോമീറ്ററാണ് പ്രകാശ വേഗം. ആദിത്യ എൽ1 നിൽക്കുന്ന സ്ഥാനം പ്രകാശവേഗത്തിന്റെ പകുതിയോളം വേഗത്തിൽ കണ്ടെത്താൻ പുതിയല ഡോപ്ലർ സംവിധാനമുണ്ട്. ആദിത്യയുടെ കൃത്യമായ സ്ഥാനം ഏകദേശം 5-6 സെക്കൻഡ് കൊണ്ട് ബെംഗളൂരുവിലെ ഇസ്രോയുടെ ആന്റിനയിൽ ലഭിക്കും. ഇസ്രോയുടെ തന്നെ ഗ്രൗണ്ട് സ്റ്റേഷനും ഡീപ് സ്റ്റേഷൻ നെറ്റ് വർക്കും ഉപയോഗിച്ചാകും വിവരങ്ങൾ ശേഖരിക്കുക.
സൂര്യന്റെ കൊറോണ പാളിയിൽ നിന്ന് ഊർജ്ജം പുറന്തള്ളുന്ന കൊറോണൽ മാസ് ഇജക്ഷൻ എന്ന പ്രതിഭാസത്തെ കുറിച്ചാകും പേടകം പ്രധാനമായും പഠിക്കുക. കൊറോണയുടെ ഘടന മനസിലാക്കി അതിന്റെ കാന്തിക മണ്ഡലത്തിന്റെ രൂപമുണ്ടാക്കാൻ സഹായിക്കുക, അതിൽ നിന്ന് പുറന്തള്ളുന്ന കണികകൾ അളക്കുക, ഇവ സഞ്ചരിക്കുമ്പോഴുണ്ടാകുന്ന കാന്തിക മണ്ഡലം കണക്കാക്കുക, പല തീവ്രതയിലുള്ള എക്സ്റേ തരംഗങ്ങളെ വെവ്വേറെ അളക്കുക എന്നീ ദൗത്യങ്ങളും നിർവഹിക്കും. ലഭിക്കുന്ന വിവരങ്ങൾ മറ്റ് രാജ്യങ്ങൾ നടത്തിയിട്ടുള്ള സമാനമായ പഠനങ്ങളുമായി ചേർത്ത് വിലയിരുത്തും.















