തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമായിട്ടും നടപടിയെടുക്കാതെ സർക്കാർ. ഫാർമസികളിൽ മരുന്ന് ലഭിക്കാത്തതിനാൽ പുറത്തുനിന്ന് മരുന്ന് വാങ്ങേണ്ട അവസ്ഥയിലാണ് രോഗികൾ. സർക്കാർ മരുന്ന് കമ്പനികൾക്ക് പണം നൽകാത്തതാണ് ഫാർമസികളിലെ മരുന്ന് ക്ഷാമത്തിന് കാരണം. രോഗികളും ആരോഗ്യവകുപ്പും പരാതി നൽകിയിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് സർക്കാർ.
കുടിശ്ശിക ഇനത്തിൽ 50 കോടി രൂപയാണ് മരുന്ന് കമ്പനികൾക്ക് നൽകാനുള്ളത്. എന്നാൽ ഈ പണം അനുവദിക്കാൻ ധനവകുപ്പ് ഇതുവരെയും തയ്യാറായിട്ടില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും പണം അതുകൊണ്ട് ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയം വേണമെന്നുമാണ് ധനവകുപ്പ് പറയുന്നത്.
500 കോടിയിലേറെ സർക്കാരിൽ നിന്ന് ലഭിക്കാനുള്ളതുകൊണ്ടാണ് ആശുപത്രിയിലേക്കുള്ള മരുന്ന് വിതരണം കമ്പനികൾ കുറച്ചത്. കുടിശ്ശിക ഇനത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം 200 കോടി രൂപയാണ് സർക്കാരിൽ നിന്ന് ലഭിക്കാനുള്ളത്. നവംബർ അവസാനം ആരോഗ്യ വകുപ്പിന്റെ സമ്മർദ്ദം കാരണം 120 കോടി രൂപ ധനവകുപ്പ് അനുവദിച്ചിരുന്നു. ഇതിൽ 40 കോടി രൂപയുടെ ബില്ലുകൾ ട്രഷറിയിൽ നിന്ന് പാസായിരുന്നു. പിന്നാലെ 50 കോടിയുടെ ബില്ല് സമർപ്പിച്ചിട്ടും അനുമതിയായില്ല.