മാലി: മാലിദ്വീപ് സർക്കാർ ഇന്ത്യൻ ജനതയോട് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് മാലദ്വീപ് എംപിയും മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ഇവ അബ്ദുള്ള. മന്ത്രിമാർ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ പരാമർശങ്ങളെ പരസ്യമായി എതിർക്കാൻ സർക്കാർ തയാറാകണമെന്നും ഇവ ആവശ്യപ്പെട്ടു. മന്ത്രിമാരുടെ പരാമർശങ്ങൾ തീർത്തും അപമാനകരമാണെന്നും ഇവ വ്യക്തമാക്കി.
ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെ നമ്മുടെ മന്ത്രിമാർ നടത്തിയ പരാമർശം നാണക്കേടുണ്ടാക്കുന്നതാണ്. മന്ത്രിമാർ ഇത്തരം അഭിപ്രായപ്രകടനങ്ങളിൽ നിന്നും വിട്ടുനിൽക്കണം. സർക്കാർ മന്ത്രിമാരെ സസ്പെൻഡ് ചെയ്തുവെന്ന് അറിയാം, എന്നിരുന്നാലും ഇന്ത്യൻ ജനതയോട് ഔദ്യോഗികമായി മാപ്പുപറയാൻ മാലദ്വീപ് സർക്കാർ തയ്യാറാകണം. മന്ത്രിമാരുടെ പരാമർശം വംശീയപരവും അസഹിഷ്ണുതാപരവുമാണ്. ഇവ അബ്ദുള്ള പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ പരിഹസിച്ചുകൊണ്ടായിരുന്നു മന്ത്രിമാരായ മറിയം ഷിയുന, മൽഷ ഷെരീഫ്, അബ്ദുള്ള മഹ്സൂം മാജിദ് തുടങ്ങിയവരുടെ പരാമർശം. ഇന്ത്യ തങ്ങളെ ലക്ഷ്യംവക്കുകയാണെന്ന് ആരോപിച്ചുകൊണ്ടായിരുന്നു വംശീയപരമായ അധിക്ഷേപങ്ങൾ. പരാമർശം വിവാദമായതോടെ മന്ത്രിമാരെ മാലദ്വീപ് സർക്കാർ സസ്പെൻഡ് ചെയ്തു. മാലദ്വീപ് മന്ത്രിമാരുടെ പരാമർശത്തിനെതിരെ അന്താരാഷ്ട്രതലത്തിൽ തന്നെ വൻ വിമർശനമാണ് ഉയരുന്നത്.