റിയാദ്: വനിതാ-ശിശു വികസന, ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിയും, വിദേശകാര്യ, പാർലമെന്ററി സഹമന്ത്രി വി. മുരളീധരനും രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സൗദി അറേബ്യയിൽ എത്തി. ജിദ്ദയിൽ എത്തിയ മന്ത്രിമാരെ സൗദിയിലെ ഇന്ത്യൻ അംബാസിഡർ ഡോ.സുഹൈൽ അജാസ് ഖാനും, ജിദ്ദ കോൺസുലേറ്റ് ജനറൽ മുഹമ്മദ് ഷാഹിദും ചേർന്ന് സ്വീകരിച്ചു. 2024-ലെ ഉഭയകക്ഷി ഹജ് കരാർ ഒപ്പിടുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമായാണ് മന്ത്രി സ്മൃതി ഇറാനി ജിദ്ദയിൽ എത്തിയത്.
സൗദി അറേബ്യയിലെ ഹജ്, ഉംറ കാര്യ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റാബിയയുമായി സ്മൃതി ഇറാനി ചർച്ച നടത്തും. തുടർന്ന്, പ്രതിനിധി സംഘം സൗദി അറേബ്യയിലെ ഇന്ത്യൻ വ്യവസായ സമൂഹത്തെയും ഇന്ത്യൻ പ്രവാസികളെയും കാണും. ജനുവരി 08-ന്, സൗദി ഹജ്, ഉംറ കാര്യ മന്ത്രാലയം ജിദ്ദയിൽ സംഘടിപ്പിക്കുന്ന ‘ഹജ്, ഉംറ കോൺഫറൻസിന്റെ ‘ മൂന്നാം പതിപ്പിന്റെ ഉദ്ഘാടന ചടങ്ങിലും മന്ത്രിമാർ പങ്കെടുക്കും. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തിപെടുത്തുന്നതിന് സന്ദർശനം സഹായിക്കും എന്നാണ് വിലയിരുത്തൽ.