ന്യൂഡൽഹി: വികസിത് ഭാരത് സങ്കൽപ് യാത്ര പാവപ്പെട്ടവർക്ക് വേണ്ടിയുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദരിദ്രർ, കർഷകർ, സ്ത്രീകൾ, യുവാക്കൾ എന്നിവരെ ശാക്തീകരിക്കുമ്പോൾ വികസിത രാജ്യം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ സാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിലെ വികസിത് ഭാരത് സങ്കൽപ് യാത്ര വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ അർഹതപ്പെട്ടവർക്ക് ലഭ്യമാക്കുക എന്നതാണ് യാത്രയുടെ പ്രധാന ലക്ഷ്യം. ഉജ്ജ്വല യോജനയുടെ 12 ലക്ഷത്തോളം ഉപഭോക്താക്കൾക്ക് സൗജന്യ ഗ്യാസ് കണക്ഷനുകൾ ലഭിച്ചു. മോദിയുടെ ഗ്യാരന്റി
രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തുന്നു. രാജ്യത്തിന്റെ മുക്കിലും മൂലയിലും കേന്ദ്ര സർക്കാർ ആനുകൂല്യങ്ങൾ എത്തിക്കും.
രാജ്യത്ത് മാത്രമല്ല ലോകമെമ്പാടും ‘മോദി ഗ്യാരന്റി’ ചർച്ച ചെയ്യപ്പെടുകയാണ്. കഴിഞ്ഞ നവംബർ 15-മുതൽ വികസിത് സങ്കൽപ് യാത്രയുടെ ഗുണഭോക്താക്കളുമായി സംസാരിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ ക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് കൃത്യമായി എത്തുന്നുണ്ടോയെന്ന് അറിയാൻ ഈ യാത്രയിലൂടെ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.