നിക്ഷേപം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന ‘വൈബ്രൻഡ് ഗുജറാത്ത് ഗ്ലോബർ സമ്മിറ്റിന്’ നാളെ തുടക്കമാകും. 136 രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖരാകും ഉച്ചകോടിയിൽ സംബന്ധിക്കാനെത്തുക. ഗാന്ധിനഗറിലെ മഹാത്മാ മന്ദിർ കൺവെൻഷൻ സെന്റർ ലീല ഹോട്ടലിലാണ് ത്രിദിന ഉച്ചകോടി നടക്കുന്നത്.
ഇന്ത്യയുടെ തനത് ഭക്ഷണങ്ങളാകും ചടങ്ങിൽ വിളമ്പുക. ഗോൾഡൻ കാർഡ് ഉടമകൾക്കായി ഏകദേശം 4,000 രൂപ വിലയുള്ള ‘വൈബ്രന്റ് ഭാരത് താലി’ആണ് അവതരിപ്പിക്കുന്നത്. ആദ്യദിനം ഉച്ചയ്‌ക്ക് ‘ടേസ്റ്റ് ഓഫ് ഇന്ത്യ’ എന്ന് പേരിട്ടിരിക്കുന്ന ഭക്ഷണമാകും വിളമ്പുക. പ്രതിനിധികൾക്ക് വൈവിധ്യമാർന്ന ഇന്ത്യൻ രുചികൾ ആഘോഷമാക്കാം. അത്താഴത്തിന് ‘ഗുജറാത്തിന്റെ രുചി’ ആകും പ്രതിനിധികൾക്ക് രുചിക്കാൻ കഴിയുക. പരമ്പരാഗത ഗുജറാത്തി ഭക്ഷണമായ ഖിച്ഡി കദിയാകും വിളമ്പുക.
ഉച്ചകോടിയുടെ രണ്ടാം ദിനം ധാന്യ വിഭവങ്ങളാകും പ്രതിനിധികൾക്കായി ഒരുക്കിയിരിക്കുന്നത്. സമാപന ദിനത്തിൽ പ്രത്യേക തരത്തിലുള്ള നെറ്റ് വർക്കിംഗ് ഡിന്നറാണ് സജ്ജമാക്കിയിരിക്കുന്നത്. കലാ സാംസ്കാരിക പരിപാടികളും അന്നേ ദിവസം അരങ്ങേറും. കാർബൺ ന്യൂട്രൽ ഇവന്റ് സൃഷ്ടിക്കുക എൻ്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ സസ്യാഹാരം വിളമ്പുന്നതെന്ന് ലീല ഹോട്ടൽ ജനറൽ മാനേജർ വികാസ് സൂദ് പറഞ്ഞു. കുറച്ച് മാത്രം കാർബൺ പുറന്തള്ളുന്ന ആഹാര പദാർത്ഥങ്ങൾ മാത്രമാണ് പാചകം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.