ന്യൂഡൽഹി: ഔദ്യോഗിക വസതി ഒഴിയാത്തതിന് മുൻ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്. കഴിഞ്ഞ ഡിസംബർ എട്ടിനാണ് മഹുവയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കിയത്. ഇതിന് പിന്നാലെ ഈ മാസം ഏഴിനകം സർക്കാർ ബംഗ്ലാവ് ഒഴിയണമെന്ന് ഇവർക്ക് നിർദ്ദേശം നൽകിയിരുന്നു.
എന്നാൽ എട്ടാം തിയതിയും വസതി ഒഴിയാൻ മഹുവ തയ്യാറാകാതിരുന്നതോടെയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. നോട്ടീസിന് മൂന്ന് ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. വസതിയിൽ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഹുവ കഴിഞ്ഞ മാസം ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ മഹുയുടെ ആവശ്യം തള്ളിയ ഹൈക്കോടതി, ഈ വിഷയത്തിൽ ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റിനെ സമീപിക്കാനും നിർദ്ദേശിച്ചു. ഇതോടെ മഹുവ ഈ ഹർജി പിൻവലിക്കുകയും ചെയ്തിരുന്നു.
ചോദ്യത്തിന് കോഴ ആരോപണത്തിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് മഹുവയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കുന്നത്. പാർലമെന്റ് എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. വ്യവസായിയായ ദർശൻ ഹിരാനന്ദാനിയിൽ നിന്ന് സമ്മാനങ്ങൾ സ്വീകരിച്ചതിനും, പാർലമെന്റ് വെബ്സൈറ്റിന്റെ യൂസർ ഐഡിയും പാസ്വേഡും ദുരുപയോഗം ചെയ്തതിനുമാണ് മഹുവയ്‌ക്കെതിരെ നടപടിയെടുത്തത്.