ലക്നൗ: അനധികൃത ട്രസ്റ്റുകളുടെ പേരിൽ വിദേശ ഫണ്ട് കൈപ്പറ്റുകയും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്ത പശ്ചിമ ബംഗാൾ സ്വദേശിയെ അറസ്റ്റ് ചെയ്തു. അബു സലേഹ് മണ്ഡലിനെയാണ് (50) ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) കസ്റ്റഡിയിലെടുത്തത്. യുപി പോലീസ് ഇയാളുടെ തലയ്ക്ക് 50,000 രൂപ വിലയിട്ടിരുന്നു.
ലക്നൗവിലെ മനക് നഗർ ഏരിയയിൽ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ക്രമസമാധാന ചുമതലയുള്ള ഡിജിപി പ്രശാന്ത് കുമാർ പറഞ്ഞു. രണ്ട് ട്രസ്റ്റുകളുടെ പേരിൽ 58 കോടി രൂപയുടെ വിദേശ ഫണ്ടാണ് ഇയാൾ നേടിയെടുത്തത്. പണം മുഴുവൻ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് വിനിയോഗിച്ചത് അദ്ദേഹം പറഞ്ഞു.
പശ്ചിമ ബംഗാളിലെ പർഗാനാസ് സ്വദേശിയായ അബു സലേഹ് മണ്ഡൽ ദിയോബന്ദിലെ ദാറുൽ ഉലൂം മദ്രസയിലാണ് പഠിച്ചത്. ഹരോവ അൽ ജംഇയ്യത്തുൽ ഇസ്ലാമിയ ദാറുൽ ഉലൂം മദ്രസ, കബീർ ബാഗ് മില്ലത്ത് അക്കാദമി എന്നീ രണ്ട് എൻജിഒകൾ ആരംഭിച്ചാണ് ഫണ്ട് എത്തിച്ചത്.
2018 നും 2022 നും ഇടയിൽ, രണ്ട് സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളിലേക്ക് 58 കോടി രൂപ വിദേശത്ത് നിന്ന് എത്തിയതായി അന്വേഷണ ഏജൻസി കണ്ടെത്തി. ലണ്ടനിലെ ഉമ്മ വെൽഫെയർ ട്രസ്റ്റാണ് ഈ ധനസഹായം നൽകിയത്. തീവ്രവാദ ഫണ്ടിംഗിൽ പങ്കാളിയായതിനാൽ ഉമ്മ വെൽഫെയർ ട്രസ്റ്റിന് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു.
വ്യാജ ബില്ലിംഗ് വഴിയാണ് വിദേശ ഫണ്ട് പണമാക്കി മാറ്റിയത്. ഇതിനായി ഗാസി ഫുഡ്സ് സപ്ലൈ, ഗാസി മെഷിനറി എന്നീ പേരുകളിൽ വ്യാജ കമ്പനികൾ ഉണ്ടാക്കിയായിരുന്നു ഇയാളുടെ പ്രവർത്തനം. റോഹിംഗ്യകളെയും ബംഗ്ലാദേശികളെയും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ സഹായിക്കാനും വ്യാജരേഖയുണ്ടാക്കാനുമാണ് അബു സാലിഹ് ഫണ്ട് ഉപയാഗിച്ചത്. കൂടാതെ വിവിധ സംസ്ഥാനങ്ങളിൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കും ഇയാൾ പണം എത്തിച്ചതായും എടിഎസ് കണ്ടെത്തി.
റോഹിംഗ്യക്കാരെ നിയമവിരുദ്ധമായി നുഴഞ്ഞുകയറാൻ സഹായിച്ച ആറ് പേ
രെ കഴിഞ്ഞ ദിവസം യുപി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വരും ദിവസങ്ങളിൽ കുടുതൽ അറസ്റ്റിന് സാധ്യതയുണ്ടെന്ന് ഡിജിപി പ്രശാന്ത് കുമാർ വ്യക്തമാക്കി.