ന്യൂഡൽഹി: അഭിനന്ദൻ വർദ്ധമാനെ വിട്ടുനൽകാൻ പാകിസ്താൻ സന്നദ്ധമായതിന് പിന്നിൽ ഇന്ത്യയുടെ ശക്തമായ നിലപാടാണെന്ന് പാകിസ്താനിലെ മുൻ ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസാരിയ. അന്ന് ഇന്ത്യ പാകിസ്താന് നൽകിയിരുന്ന സന്ദേശം കൃത്യവും ശക്തവുമായിരുന്നു. അഭിനന്ദൻ വർദ്ധമാനെ തിരികയെത്തിച്ചില്ലെങ്കിൽ ഇന്ത്യയുടെ പ്രതികരണം രൂക്ഷമാകുമെന്ന് പാകിസ്താന് അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പുൽവാമ ആക്രമണത്തിന് തൊട്ടുപിന്നാലെ ഞാൻ ഇന്ത്യയിലെത്തി. വിഷയത്തിന്റെ സ്ഥിതിഗതികൾ നിരീക്ഷിച്ച് കൈകാര്യം ചെയ്യുന്ന ടീമിലായിരുന്നു അന്ന്. അഭിനന്ദൻ വർദ്ധമാനെ വിട്ടയച്ചില്ലെങ്കിൽ കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് പാകിസ്താൻ ഭയന്നിരുന്നു. ഇന്ത്യ വലിയ ഒരു തിരിച്ചടിക്ക് തയ്യാറാണെന്ന് പാകിസ്താന് മനസിലായിരുന്നു. ആ സമ്മർദ്ദത്തിന്റെ പുറത്താണ് അഭിനന്ദനെ വാഗാ അതിർത്തി വഴി ഇന്ത്യക്ക് കൈമാറാമെന്നുള്ള പാക് തീരുമാനത്തിന് പിന്നിൽ. അത് പാക് ഭരണകൂടത്തിന് ശക്തവും സ്പഷ്ടവുമായ ഒരു സന്ദേശമായിരുന്നു.