ഇന്നലെ സിനിമയുടെ ക്ലൈമാക്സ് സീനിലെ സുരേഷ് ഗോപിയുടെ അഭിനയം ബ്രില്യന്റായിരുന്നെന്നും ആ സീൻ കഴിഞ്ഞതും സുരേഷിനെ കെട്ടിപ്പിടിക്കുകയും ചെയ്തെന്ന് നടൻ ജയറാം. ആ സിനിമ കഴിഞ്ഞിട്ട് സുരേഷിന്റെ കല്യാണമായിരുന്നെന്നും ആ സമയത്ത് താനാണ് സുരേഷ് ഗോപിയോടൊപ്പം ഫോൺ വിളിക്കാൻ പോയിരുന്നതെന്നും ജയറാം പറഞ്ഞു. നടന്റെ പുതിയ സിനിമയായ ഓസ്‍ലറിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു ജയറാം ഇക്കാര്യങ്ങൾ പറഞ്ഞത്.
”ഇന്നലെ’ സിനിമയുടെ റിലീസിന്റെ അന്ന് ഞാൻ പത്മരാജൻ സാറിന്റെ വീട്ടിലിരിക്കുകയാണ്. ടെൻഷനുണ്ടോടാ എന്ന് ചോദിച്ചു. പേടിക്കേണ്ടെടാ, അവസാനം ശോഭന നിന്റെ കൂടെ വരണം എന്ന് ആളുകളിൽ 50 ശതമാനത്തിൽ കൂടുതൽ ആഗ്രഹിച്ചാൽ പടം ഓടും. സുരേഷ് ഗോപിയുടെ കൂടെ പോകണം എന്നാഗ്രഹിച്ചാൽ ചിലപ്പോൾ വേറെ തരത്തിലേക്ക് പോകും. ഒരുപക്ഷെ കൂടുതൽ ആളുകൾ ആഗ്രഹിച്ചത് എന്റെ കൂടെ വരണം എന്നായിരിക്കും.
ഷൂട്ട് ചെയ്തപ്പോൾ സുരേഷ്ഗോപിയുടെ കൂടെ പോകണമെന്ന് എനിക്ക് തോന്നി. സുരേഷ് ഗോപിയുടെ റിയാക്ഷൻ ബ്രില്യന്റാണ്. നിങ്ങൾ ഉദ്ദേശിച്ച ആൾ ഇതല്ലല്ലോ എന്ന് ചോദിക്കുമ്പോൾ ഒരു ഫോട്ടോ എടുത്ത് ഡയറിക്കുള്ളിൽ മറച്ച് അല്ല എന്ന രീതിയിൽ തലയാട്ടും. ആ ഷോട്ട് കഴിഞ്ഞ് സുരേഷിനെ കെട്ടിപ്പിടിച്ചിട്ടുണ്ട്.
ആ ഷോട്ട് കൂടെ കഴിഞ്ഞാൽ ഷൂട്ടിംഗ് തീരുകയാണ്. സുരേഷിന്റെ കല്യാണമാണ് വരാൻ പോകുന്നത്. ഉള്ളിലോട്ടാണ് ഷൂട്ടിംഗ്. ഫോൺ ചെയ്യണമെങ്കിൽ എസ്ടിഡി ബൂത്തുള്ളത് ടൗണിലാണ്. ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്ത് നിന്നും ടൗണിൽ പോകണമെങ്കിൽ 25 കിലോമീറ്ററെങ്കിലും കാണും.
സുരേഷ് കല്യാണം നിശ്ചയിച്ച് പ്രണയം മൂത്ത് കിടക്കുന്ന സമയമായിരുന്നു അന്ന്. കല്യാണം നിശ്ചയിച്ച ശേഷം പ്രണയം തുടങ്ങിയതാണ്. ആ ബൂത്തിന്റെ ഭാഗത്ത് ഞാൻ ധർമ്മക്കാർ കിടക്കുന്നത് പോലെ കിടക്കും. രാത്രി ഒന്നര മണിക്കും രണ്ട് മണിക്കുമെല്ലാമാണിത്. കണ്ണ് തുറന്ന് നോക്കുമ്പോൾ സുരേഷ് ഫോണിൽ തകർക്കുകയായിക്കും. ഒരു മൂന്ന് മണിയാകുമ്പോൾ ഫോൺവിളി കഴിഞ്ഞ് സുരേഷ് മടങ്ങി വരും.’- ജയറാം പറഞ്ഞു.